ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്‌തമയ പൂജ വൃശ്ചികത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഉദയാസ്‌തമയ പൂജ മാറ്റാൻ തന്ത്രിയുടെ അനുമതിയോടെ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ഭക്‌തരുടെ സൗകര്യമനുസരിച്ചാണ് ഇതെന്നും ദേവസ്വം ബോർഡ് പറഞ്ഞിരുന്നു. എന്നാൽ ക്ഷേത്രപ്രതിഷ്‌ഠയുടെ ചൈതന്യം വർധിപ്പിക്കുകയാണ് തന്ത്രിയുടെ ഉത്തരവാദിത്തമെന്നും ഭക്തരുടെ സൗകര്യം നോക്കി പൂജാസമയം മാറ്റേണ്ടതില്ലെന്നും കോടതി പറഞ്ഞു.വൃശ്ചികമാസ ഏകാദശി ഡിസംബർ ഒന്നിനാണ്. ഉദയാസ്തമയ പൂജ അന്നു നടത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പൂജ തുലാമാസത്തിലെ ഏകാദശിയായ നവംബർ രണ്ടിനു നടത്താനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്. തന്ത്രിക്ക് ഉചിതമെന്നു തോന്നിയാൽ ഈ ദിവസവും ഉദയാസ്തമയ പൂജ നടത്താമെന്നും കോടതി അറിയിച്ചു.

