മുൻ മുഖ്യമന്ത്രി കെ. കരുണാകരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് മകള്‍ പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തർക്കങ്ങളാണെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ്തന്റെ ആത്മകഥയായ ‘കുമ്പളങ്ങി മുതല്‍ ചെങ്കോട്ട വരെ’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന കരുണാകരന്റെ ആഗ്രഹമാണ് സോണിയ ഗാന്ധിയുമായുള്ള അകല്‍ച്ചയ്ക്ക് പ്രധാന കാരണം. കരുണാകരന് വേണ്ടി കെ.വി. തോമസാണ് ഈ ആവശ്യം സോണിയയുടെ മുന്നിലെത്തിച്ചത്. എന്നാല്‍, ‘എന്തിനാണ് പത്മജയെ പിൻവാതിലിലൂടെ രാഷ്ട്രീയത്തില്‍ എത്തിക്കാൻ ശ്രമിക്കുന്നത്’ എന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുചോദ്യം. ഈ സംഭവത്തോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയത്.
2001-ല്‍ കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിനോടും സോണിയാ ഗാന്ധിക്ക് താല്പര്യമില്ലായിരുന്നു. എന്നാല്‍ അന്നത്തെ യുഡിഎഫ് സർക്കാർ സുഗമമായി മുന്നോട്ടുപോകണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് അവർ ഈ തീരുമാനത്തിന് വഴങ്ങിയത്. ഹൈക്കമാൻഡിനെ എതിർത്ത് കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയത് കരുണാകരനും സോണിയയും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു. ഈ അന്തരം പിന്നീട് ഒരിക്കലും കുറയ്ക്കാൻ കഴിഞ്ഞതുമില്ലെന്ന് പുസ്തകത്തില്‍ പറയുന്നു.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ, മന്ത്രിസഭാ യോഗത്തിന് മുൻപ് കോണ്‍ഗ്രസ് മന്ത്രിമാർ ഫയലുകളുമായി കരുണാകരന്റെ വീട്ടില്‍ എത്തുന്ന പതിവുണ്ടായിരുന്നു. ഇത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് കരുതി താൻ ഇതിനെ ശക്തമായി എതിർത്തിരുന്നതായും വേണമെങ്കില്‍ രാജി വെക്കാമെന്ന് കരുണാകരനെ അറിയിച്ചിരുന്നതായും കെ.വി. തോമസ് പുസ്തകത്തില്‍ പറയുന്നു

