ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള ഉച്ചകോടിക്കു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച്ച ബെയ്ജിങ്ങില്‍ എത്തും.വ്യാഴാഴ്ച്ച രാവിലെയാണ് ഉച്ചകോടിയെന്നു വൈറ്റ് ഹൗസ് പ്രിൻസിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്നാ കെല്ലി മാധ്യമങ്ങളോടു പറഞ്ഞു.വ്യാഴാഴ്ച്ച ഉച്ച തിരിഞ്ഞു ഇരു നേതാക്കളും ടെമ്പിള്‍ ഓഫ് ഹെവൻ സന്ദർശിക്കും. രാജഭരണ കാലത്തു നിന്നുള്ള പ്രസിദ്ധമായ ക്ഷേത്ര സമുച്ചയമാണിത്.വെള്ളിയാഴ്ച്ച ഷിയുമൊത്ത് ഉച്ചഭക്ഷണം കഴിച്ചു ചർച്ച നടത്തിയ ശേഷം ട്രംപ് മടങ്ങും.
അസാമാന്യ പ്രതീക പ്രസക്തിയുള്ള സന്ദർശനത്തിനിടയില്‍ ട്രംപ് ചൈനയുമായി വ്യാപാരം പുനരാവിഷ്കരിക്കാൻ ശ്രമിക്കുമെന്നു കെല്ലി പറഞ്ഞു. “അമേരിക്കൻ തൊഴിലാളികളും കർഷകരും കുടുംബങ്ങളുമാണ് ഒന്നാമത്. യുഎസ്-ചൈന ബോർഡ് ഓഫ് ട്രെയ്ഡ്, യുഎസ്-ചൈന ബോർഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് എന്നിവ സ്ഥാപിക്കാൻ ചർച്ചയില്‍ തീരുമാനം ഉണ്ടാവും.”എയ്റോസ്പേയ്സ്, കൃഷി, ഊർജം എന്നീ വിഷയങ്ങളിലും കരാറുകള്‍ ഉണ്ടാവാം.ബോർഡ് ഓഫ് ട്രെയ്ഡ് ‘ഇരട്ട അക്ക ബില്യണ്‍’ വ്യാപാരം കൈകാര്യം ചെയ്യുമെന്നു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ചൈനയില്‍ നിന്നു വമ്പൻ നിക്ഷേപം ഉണ്ടാവുമെന്ന റിപ്പോർട്ടുകള്‍ ശരിയല്ല.ഇറാൻ വിഷയം ട്രംപ് ഉന്നയിക്കും. ഇറാനു ചൈന പണം നല്കുന്നു എന്ന കാര്യം ട്രംപ് നേരത്തെ ഷിയോടു ഉന്നയിച്ചിരുന്നു.എ ഐയില്‍ ചൈന നടത്തുന്ന ത്വരിത വികസനത്തില്‍ യുഎസിന് ആശങ്കയുണ്ടെന്നു ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.തായ്വാൻ സംബന്ധിച്ച യുഎസ് നയത്തില്‍ മാറ്റമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

