ജീവിതരേഖയും രേഖാചിത്രങ്ങളും

പെയിന്റിംഗുകളിലും രേഖാചിത്രങ്ങളിലും തന്റെ കരവിരുത് തെളിയിച്ച് മലയാള പ്രസിദ്ധീകരണ കഥകളിലെ കഥാപാത്രങ്ങൾക്ക് ജീവനേകിയ ഒരു ചിത്രകാരൻ നമുക്കിടയിലുണ്ട്. അച്ചടിത്താളുകളുടെ പിന്നാമ്പുറങ്ങളിൽ മറഞ്ഞിരുന്ന് കഥകളിലെ നായികാനായകന്മാരെ സൗന്ദര്യത്തികവോടെ സൃഷ്ടിച്ചെടുത്ത് വായനക്കാരന്റെ പ്രിയപ്പെട്ടവനാക്കി സ്വയം ആനന്ദമനുഭവിക്കുന്ന ചിത്രകാരനാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട എൻ.ജി.സുരേഷ്‌കുമാർ.

ചിത്രകലയോടുള്ള താൽപര്യം കൊണ്ടാണ് ഫൈൻ ആർട്‌സ് സ്‌കൂളിൽ പഠനം ആരംഭിക്കുന്നത്. പഠനകാലത്ത് ഇലസ്‌ട്രേഷൻ ജീവിതോപാധി ആക്കണമെന്ന് ചിന്തിച്ചിരുന്നില്ല. പെയിന്റർ ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ കോഴ്‌സിനു ചേർന്നതിനു ശേഷമാണ് ഇതിന്റെ ഗൗരവത്തെക്കുറിച്ച് മനസിലാക്കുന്നത്. അത്ര എളുപ്പത്തിൽ പഠിച്ചെടുക്കാൻ സാധിക്കുന്ന ഒന്നല്ല ചിത്രകല. എല്ലാ വിഷയങ്ങളെക്കുറിച്ചും വ്യക്തമായ അവബോധം ഉണ്ടെങ്കിലേ നല്ലൊരു ചിത്രകാരനാകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് പഠനകാര്യങ്ങളിൽ വളരെയധികം ആത്മാർത്ഥ കാണിച്ചു. ചിത്രകലയെക്കുറിച്ച് അറിയുന്തോറും കൂടുതൽ താൽപര്യമായി. ആ കാലഘട്ടത്തിൽ ഈ കോഴ്‌സ് പാസായാൽ ഡ്രോയിങ് ടീച്ചറായി ജോലി കിട്ടും. അധ്യാപകനായി ജോലി കിട്ടുകയെന്നത് അന്നത്തെ സാഹചര്യത്തിൽ വളരെ ആവശ്യമായിരുന്നു. ഒരുപരിധി വരെ അങ്ങനെയൊരു ആഗ്രഹം മനസിലുണ്ടായിരുന്നുതാനും. അധ്യാപകനാകാം അതോടൊപ്പം പെയിന്റിങ്ങുകളും ചെയ്യാമെന്നു കരുതി. പക്ഷേ ചിത്രകലയെക്കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ ആ തീരുമാനത്തിൽ നിന്നും പല മാറ്റങ്ങളുമുണ്ടായി. കൂടാതെ വീട്ടിലെ സാഹചര്യങ്ങളനുസരിച്ച് പഠനത്തിനു ശേഷം എത്രയും വേഗം ഒരു ജോലി കണ്ടെത്തേണ്ടത് വളരെ ആവശ്യമായിരുന്നു. എന്നാൽ കോഴ്‌സിനു ശേഷം ഏതുമേഖലയിൽ പ്രവർത്തിക്കണമെന്നൊരു ആശങ്ക വളരെയധികം അലട്ടിയിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ചെമ്പകം’ വാരികയിൽ ആർട്ടിസ്റ്റിന്റെ ഒരൊഴിവുണ്ടെന്ന് അവിടുത്തെ ചിത്രകാരനും എന്റെ സുഹൃത്തുമായ ആർട്ടിസ്റ്റ് മോഹനിൽ നിന്നും ഞാനറിയുന്നത്. എന്റെ ചിത്രങ്ങൾ മോഹൻ നേരത്തെ കണ്ടിട്ടുള്ളതുകൊണ്ട് എത്രയും പെട്ടെന്ന് ഓഫീസിൽ എത്തണമെന്നും പറഞ്ഞു. എന്നാൽ മറ്റു ചില കാരണങ്ങൾ കൊണ്ട് അറിയിച്ച സമയത്ത് എനിക്ക് എത്താൻ കഴിഞ്ഞില്ല. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം ഒരു ജോലി വേണമെന്നുള്ള ആവശ്യഘട്ടം വന്നപ്പോൾ മോഹനെ പോയി കണ്ടു. ആ സമയത്ത് അവിടെ മറ്റൊരാളെ ജോലിക്ക് എടുത്തിരുന്നു. പക്ഷേ എന്റെ ചിത്രങ്ങൾ മാനേജ്‌മെന്റിനു താൽപര്യമായിരുന്നു. അങ്ങനെ അവിടെ വച്ച് തന്നെ ഒരു വർക്ക് ചെയ്യാമോയെന്ന് മോഹൻ ചോദിച്ചു. തുടക്കക്കാരന്റെ സങ്കോചങ്ങളൊന്നും പ്രകടിപ്പിക്കാതെ അവർ നൽകിയ കഥയ്ക്ക് ചിത്രം വരച്ചു നൽകി. ആ ചിത്രം ചെമ്പകത്തിൽ പ്രസിദ്ധീകരിച്ചു. അന്ന് അതിനു ചീഫ് എഡിറ്റർ ജേക്കബ് വർഗീസ് അൻപത് രൂപ പ്രതിഫലം തന്നു. അതായിരുന്നു ചിത്രകലാരംഗത്തെ ആദ്യ പ്രതിഫലം.


ചിത്രകലയും ജീവിതവും


വരച്ചു തുടങ്ങിയ സമയം മുതൽ മനോരാജ്യം വാരികയുടെ ചീഫ് ആർട്ടിസ്റ്റായിരുന്ന ടി. എ ജോസഫ് സാറിന്റെയും എ. എസിന്റെയും ചിത്രങ്ങളുടെ ശൈലികൾ ശ്രദ്ധിക്കുമായിരുന്നു. വ്യത്യസ്തങ്ങളായ ചിത്രങ്ങൾ വരയ്ക്കണമെന്ന താൽപര്യം മനസിലുണ്ടാകുന്നത് ഇവരുടെ ചിത്രങ്ങളോട് തോന്നിയ കടുത്ത ആരാധന മൂലമായിരുന്നു. അന്ന് വളരെ പ്രചാരമുണ്ടായിരുന്ന വാരികകൾ മാതൃഭൂമിയും കലാകൗമുദിയും മനോരാജ്യവുമായിരുന്നു. നല്ല വായനയ്ക്ക് ഉതകുന്ന പ്രസിദ്ധീകരണങ്ങൾ എന്നു പറയാവുന്നത് ഇവയായിരുന്നു. ചിത്രങ്ങൾ കാണുന്നതിനാണ് ഞാൻ വാരികകൾ വാങ്ങിയിരുന്നതു പോലും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ഭുജങ്കയ്യന്റെ ദശാവതാരം’,’യയാതി’, പാത്തുമ്മയുടെ ആട് എന്നീ രചനകൾക്ക് വേണ്ടി എ എസ് വരച്ച ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

വാരികകളിൽ പൊതുവേ കാണുന്ന രേഖാചിത്രങ്ങൾ സാധാരണ വായനക്കാരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളായിരിക്കും. അതിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ള ആങ്കിൾ വളരെ അപൂർവമായി മാത്രമാണ് ആ കാലഘട്ടത്തിൽ വരകളിൽ വരാറുള്ളൂ. എ.എസിന്റെ ചിത്രങ്ങളിൽ കൂടുതലായി ഏരിയൽ പെർസ്‌പെക്ടീവ് ഷോട്ടുകളായിരുന്നു. ഒരു ചിത്രം ഇത്രയും വിസ്തൃതമായി ചെയ്യാമെന്ന് എ.എസിന്റെ ചിത്രങ്ങൾ നിരീക്ഷിച്ചതിലൂടെയാണ് മനസിലാക്കുന്നത്. ഒരു ചിത്രം വരയ്ക്കുമ്പോൾ അതിൽ ഉൾപ്പെടുന്ന പ്രദേശം, ചുറ്റുപാട് എന്നിവയ്‌ക്കൊക്കെ പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയത് ഇവരുടെയൊക്കെ ചിത്രങ്ങളിലൂടെയാണ്. എന്നെ സ്വാധീനിച്ചിട്ടുള്ളത് ജോസഫ് സാറിന്റെയും എ. എസിന്റെയും ചിത്രങ്ങളാണ്. എ. എസിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിനു ശേഷം എന്തുകൊണ്ട് അത്തരത്തിലുള്ള പെർസ്‌പെക്ടീവ് ചെയ്തുകൂടാ എന്നൊരു ചിന്ത വന്നു. അത്തരത്തിലുള്ള ചിത്രങ്ങൾ പരീക്ഷിക്കാനുള്ള വലിയൊരു ശ്രമം പിന്നീടുണ്ടായിരുന്നു.

വായനക്കാർക്ക് അപരിചിതരായ ചിത്രകാരന്മാർ


ചിത്രകലയോടു താൽപര്യം ഉണ്ടാകാൻ കാരണം എന്റെ നാടാണ്. കുട്ടനാട്ടിലെ ചമ്പക്കുളം പുല്ലങ്ങടിയിലാണ് നാട്. എല്ലാ കലകളുമായും ബന്ധമുള്ള ആളുകൾ അവിടെയുണ്ട്. എല്ലാവരിലും കലയുടെ ഒരംശമുണ്ട്. കലാകാരന്മാരുടെ ഒരു വേദിയായിരുന്നു ഞങ്ങളുടെ നാട് എന്നുവേണമെങ്കിൽ പറയാം. നാടകം, സംഗീതം, ചിത്രമെഴുത്ത് അങ്ങനെ കലകൾ കൊണ്ട് നിറഞ്ഞ നാട്ടിൽ നിന്നും ഞാനും കലാകാരനായി. കൂടാതെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ ചിത്രകലയുമായും നാടകവുമായും ബന്ധമുള്ളവർ ഉണ്ടായിരുന്നു. പഠനകാലത്ത് തന്നെ എന്റെ മേഖല ചിത്രകലയാണെന്ന് മനസിലാക്കിയിരുന്നു. ചിത്രകലയ്ക്കുള്ള പ്രത്യേകത എല്ലാം വളരെ യഥാതഥമായി കാണുകയെന്നതാണ്. അത് ഈ മേഖലയുടെ ഒരു പ്രത്യേകതയാണ്. ഒരാളുടെ വേദന അയാളുടെ മുഖത്തുനിന്നും വായിച്ചെടുക്കുന്നതുപോലെ തന്നെയാണ് അത് വരയിൽ കൊണ്ട് വരേണ്ടത്. ആശയപരമായി രവിവർമയുടെ ചിത്രങ്ങളുടെ ശൈലിയാണ് പഠനകാലം മുതൽ പിന്തുടരുന്നത്.

അന്നത്തെ കാലത്ത് ചിത്രകാരന്മാരെക്കുറിച്ച് കൂടുതൽ അറിയാനുള്ള സാധ്യതകൾ വളരെ വിരളമായിരുന്നു. അപൂർവമായി പ്രസിദ്ധീകരിച്ചു വരുന്ന അഭിമുഖങ്ങൾ മാത്രമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് അറിയാൻ വഴിയുണ്ടായിരുന്നുള്ളൂ. പരിമിതിക്കുള്ളിൽ നിന്നും ചിത്രകലയെക്കുറിച്ച് കൂടുതൽ മനസിലാക്കി, അതിനെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുകയെന്നതാണ് ഒരു ചിത്രകാരൻ ചെയ്യേണ്ടത്. സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന രീതിയാണ് ഞാൻ ചിത്രങ്ങളിൽ പൊതുവേ സ്വീകരിക്കാറുള്ളത്. നോവലിനു വേണ്ടി ചിത്രങ്ങൾ തയാറാക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരും. വായനക്കാരന്റെ ജീവിതത്തോട് അടുത്തുനിൽക്കുന്ന ഫ്രെയിമുകൾ വരയ്ക്കാൻ പരിശ്രമിക്കാറുണ്ട്. ഒരു വായനക്കാരൻ നമ്മുടെ ചിത്രം കണ്ടിട്ട് ഇതു തന്നെയാണ് ഞാൻ മനസിൽ കണ്ടത് എന്നു പറയുന്നിടത്താണ് ചിത്രകാരന്റെ വിജയം.


മലയാളത്തിൽ രവിവർമയുടെ ചിത്രങ്ങൾക്ക് ശേഷം സുന്ദരമായ ചിത്രങ്ങളായി എനിക്ക് തോന്നിയിട്ടുള്ളത് മോഹനന്റെ ചിത്രങ്ങളാണ്. ചിത്രകാരനായി തുടക്കം കുറിച്ചത് മോഹന്റെ ഒപ്പമായതിനാൽ. എന്റെ സൗന്ദര്യമുള്ള ചിത്രങ്ങളുടെ വരയ്ക്ക് അതൊരുപാട് സ്വാധീനിച്ചിട്ടുണ്ട്. തുടക്കം മുതലേ ഞാൻ ചിത്രങ്ങൾ വരച്ചിട്ടുള്ളതെല്ലാം കോട്ടയം പ്രസിദ്ധീകരണങ്ങൾക്കാണ്. ഇവിടെ വാരികകളുടെ വായനക്കാർക്ക് ആവശ്യം ലാളിത്യമുള്ള ഏറ്റവും സുന്ദരമായ സ്ത്രീപുരുഷന്മാരും ചുറ്റുപാടുകളുമാണ്. എന്നെപ്പോലെ ഒട്ടേറെ ചിത്രകാരന്മാരെ വളർത്തിയത് ഈ സുന്ദരീസുന്ദരന്മാരാണ്. ചിത്രങ്ങൾക്കു വേണ്ടി നിരീക്ഷണങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട്. ഓരോ വ്യക്തികളെയും കാണുമ്പോൾ അവരുടെ ചലനങ്ങൾ, സൗന്ദര്യബോധം, അവർ ഉപയോഗിക്കുന്ന നിറങ്ങൾ ഇവയൊക്കെ ശ്രദ്ധിക്കാറുണ്ട്.


രേഖാ ചിത്രങ്ങളുടെ തീക്ഷ്ണത

രേഖാചിത്രങ്ങളെ സംബന്ധിച്ച് സൗന്ദര്യപരമായിട്ടുള്ള മറ്റൊരു തലമുണ്ട്. രേഖാ ചിത്രങ്ങളുടെ സമ്മേളനത്തിൽ ഉണ്ടാകുന്ന ഒരു തീക്ഷ്ണത. ചില വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ രേഖാചിത്രങ്ങൾക്ക് മാത്രം നൽകാൻ കഴിയുന്ന പ്രത്യേകതകൾ ഏറെ ശ്രദ്ധേയമാണ്. എ. എസിന്റെയും നമ്പൂതിരിയുടെയും ചിത്രങ്ങൾ ധാരാളം ഉദാഹരണം നൽകുന്നു. ‘സങ്കീർത്തനം പോലെ’ എന്ന നോവലിന് ജോസഫ് സാർ വരച്ച രേഖാചിത്രങ്ങൾ ഇത്തരത്തിൽ എന്നും വ്യത്യസ്തത പുലർത്തുന്നു. മംഗളം വാരികയിൽ വർഷങ്ങൾക്ക് മുൻപ് ഐ.വി ശശിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചപ്പോൾ രേഖാചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് അദ്ദേഹം തന്നെ

കോട്ടയം ദർശന കൾച്ചറൽ സെന്റർ നടത്തിയ മെഗാ പെയിന്റിംഗ് ക്യാമ്പിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത കവിയും പ്രഭാഷകനുമായ ശ്രീ കല്പറ്റ നാരാണൻ മാഷിൽ നിന്നും മെമെന്റോ സ്വീകരിച്ചപ്പോൾ.

നിർദേശിച്ചു. എന്നെ സംബന്ധിച്ച് ഒരു ആത്മകഥയ്ക്ക് രേഖാചിത്രം മതിയാകുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പകർന്ന ആത്മവിശ്വാസം ചിത്രങ്ങൾ ചെയ്യാൻ എനിക്ക് പ്രേരണയാകുകയായിരുന്നു. അത് കരിയറിൽ തന്നെ എനിക്ക് വളരെ ആത്മവിശ്വാസം നൽകിയ വർക്കായിരുന്നു. മെച്ചപ്പെട്ട ഇലസ്‌ട്രേഷനു വേണ്ടി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒരോ ചിത്രകാരനും എപ്പോഴും അനുവർത്തിക്കേണ്ടതുണ്ട്. ടി. എ ജോസഫ് സാർ, എ.കെ ഗോപീദാസ് എന്നിവർ ഈ രംഗത്ത് നടത്തിയിട്ടുള്ള വ്യത്യസ്തമായ പരീക്ഷണങ്ങൾ എക്കാലത്തും ഈ മേഖലയിൽ ഉള്ളവർക്ക് പ്രചോദനമാണ്. ചിത്രകാരനെന്ന നിലയിൽ എല്ലാ ചിത്രങ്ങളിലും ക്രിയാത്മകത നിലനിർത്താൻ ശ്രമിക്കാറുണ്ട്. അതിനുവേണ്ടി ധാരാളം ചിത്രകാരന്മാരുടെ ചിത്രങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്താറുണ്ട്.
ഗോപാലകൃഷ്ണനാചാരി ജാനമ്മ ദമ്പതികളുടെ മകനായ എൻ. ജി സുരേഷ്‌കുമാർ മംഗളം വാരികയിൽ സീനിയർ ആർട്ടിസ്റ്റായിരുന്നു. ഇപ്പോൾ ഫ്രീലാൻസ് ആർട്ടിസ്റ്റാണ്. ഇലസ്‌ട്രേഷനു പുറമെ പെയിന്റിംഗ്, ശില്പം, കവർ ഡിസൈൻ, പോട്രേറ്റ് രചന തുടങ്ങിയവയും സുരേഷിന്റെ കലാമേഖലകളാണ്.
ഭാര്യ സിന്ധു. മക്കൾ : ഗാഥ, ഗായത്രി

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...