മനസ്സിന്റെ ഭാവന, ശരീരത്തിന്റെയും

സ്മിതാ. ആർ. നായർ (story Smitha R Nair) 

കുറച്ചു തുണി അലക്കാനുണ്ടായിരുന്നു. മുഷിഞ്ഞ തുണികൾ കൂടിക്കിടക്കുന്നത് കാണുന്നതേ പ്രിയങ്കക്ക് അലർജിയാണ്. നിവൃത്തിയില്ലാത്തത് കൊണ്ട് ഇങ്ങിനെ ഇട്ടിരിക്കുവാ.
എടുത്താൽ പൊങ്ങാത്ത ജീൻസൊക്കെ അലക്കാൻ എന്തൊരു പാടാണപ്പാ. ഒരു വാഷിംഗ് മെഷീൻ വാങ്ങിച്ചു തരാൻ എത കാലമായി പറയുന്നു. നടു പണിമുടക്കാണ്. ഒരേ നിൽപ്പാണ് പ്രശ്നം. എന്താന്നറിയില്ല. കുറേ ദിവസമായി വല്ലാത്ത തലവേദനയും. ഒട്ടും വിശപ്പുമില്ല.

രണ്ടു പേരും ജോലിക്കു പോകുന്നത് കൊണ്ട് ആകെ തിരക്കാണ്. നഗരത്തിലെ പ്രശസ്തമായ ‘അഹല്യ ഗോൾഡ്’ എന്ന സ്വർണ്ണക്കടയിലെ ജീവനക്കാരിയാണ് പ്രിയങ്ക.

ഭർത്താവ് മനേഷ് ടൗണിൽ സ്വന്തം ടാക്സി ഓടിക്കുന്നു.

മക്കൾ ബിബിനും, ബിനിതയും. മൂത്തവൻ ഒമ്പതിൽ, ഇളയവൾ ഏഴിൽ പഠിക്കുന്നു.

നഗരത്തിലെ മുന്തിയ അൺ എയ്ഡഡ് സ്കൂളിലാണ് മക്കൾ പഠിച്ചിരുന്നത്.
കൊറോണ വന്ന് ജീവിത സാഹചര്യങ്ങളൊക്കെ തകിടം മറിഞ്ഞപ്പോൾ വീടിനടുത്തുള്ള സർക്കാർ വിദ്യാലയത്തിലേക്കു മാറ്റി.
മാസാമാസം ഫീസ് കൊടുക്കേണ്ട എന്നുള്ള ഒറ്റച്ചിന്തയായിരുന്നു മനേഷിന്.
മക്കൾക്ക് ഒട്ടും താൽപര്യമില്ലായിരുന്നു, ഇപ്പോൾ പിന്നെ ഓൺലൈൻ ക്ലാസും പുതിയ പഠനരീതിയുമൊക്കെയായി പൊരുത്തപ്പെട്ടു.

ആ സമയം സർക്കാർ സ്കൂളിൽ വന്നത് ഒരു കണക്കിന് നന്നായിരുന്നു . ഭക്ഷ്യ കിറ്റുകൾ ഒക്കെ സൗജന്യമായി കിട്ടി. ഇപ്പോൾ പിന്നെ സ്കൂൾ തുറന്നത് കൊണ്ടു പിള്ളേരും ഹാപ്പി.

സ്വാതന്ത്ര്യത്തോടെ പാറിപ്പറന്നു നടക്കാനാണ് കുട്ടികൾ ഇഷ്ടപ്പെടുന്നത്.

നല്ല ശുഷ്കാന്തിയുള്ള അദ്ധ്യാപകർ. നേരത്തെ മക്കളെ ഇവിടെ ചേർക്കേണ്ടതായിരുന്നു എന്ന് മനേഷ് പ്രിയങ്കയോട് പറയാറുണ്ട്.
അല്ലെങ്കിലും “മുറ്റത്തെ മുല്ലയുടെ മണം” അറിയാതെ പോകുന്നവരാണേറെയും !

തുണി നനച്ചു റൂഫിൽ ഉണക്കാനിട്ട് വേഗം സ്റ്റെപ്പിറങ്ങി. രണ്ടു ദിവസമായി വല്ലാത്ത തലവേദന ഉണ്ട്. ഇപ്പോൾ തല ചുറ്റുന്നത് പോലെ ആകെ ഒരു വിഷമം..”അമ്മേ ” ഉറക്കെ വിളിച്ചു.
സ്റ്റെപ്പിൽ തന്നെ ഇരുന്നു തല ചായ്ച്ചു.
ചോറ്റു പാത്രത്തിൽ ചോറ് നിറച്ചു കൊണ്ടിരുന്ന അമ്മ വേഗം ഓടി വന്നു. “എന്താ മോളേ… എന്ത് പറ്റി?
“അറിയില്ല അമ്മേ, ഞാൻ പറഞ്ഞില്ലേ, ഇടക്കിടക്ക് തല കറങ്ങുന്നുണ്ടെന്ന്.”
അമ്മ പ്രിയങ്കയെ ചേർത്തു പിടിച്ചു അകത്തേക്ക് കൊണ്ട് പോയി..
“കുറച്ചു നേരം കിടക്ക്.. ഞാൻ നാരങ്ങാ ഇച്ചിരി പഞ്ചാരയും, ഉപ്പുമിട്ട് പിഴിഞ്ഞോണ്ട് വരാം. “
“സാരമില്ലമ്മേ.. മനേഷേട്ടൻ ഇപ്പോൾ കുളി കഴിയും, പോകണ്ടേ..”
“ഒന്നാമത് നേരാം വണ്ണം കഴിക്കില്ല… വെള്ളം കുടിക്കുന്നുണ്ടോ നീയ്… ഒരേ നിൽപ്പല്ലേ രാവിലെ മുതൽ..”
“മ്മ്.. കുടിച്ചോളാം..”
ലക്ഷ്മിയമ്മ വെള്ളം കൊണ്ടു വന്നു കൊടുത്തു.. അവൾ മാടമടാന്നു കുടിച്ചിറക്കി.
ബിനിത അതു കണ്ടുകൊണ്ടാണ് അങ്ങോട്ട് വന്നത് .
“എന്താ.. എന്ത് പറ്റി അച്ചമ്മേ?”
“നിന്റമ്മക്ക് വയ്യാഴിക, സ്റ്റെപ്പെന്ന് വീഴാൻ പോയി.”
“ആണോ…ഞാൻ അച്ഛനോട് പറയാം..”
“ടീ പെണ്ണേ ഇങ്ങോട്ട് വാ… അവൾ കേട്ടപാതി കേൾക്കാത്ത പാതി ഓടിയിരിക്കുന്നു “
ബിനിത, കുളിച്ചു പൌഡർ പൂശിക്കൊണ്ടിരുന്ന മനേഷിനടുത്തേക്ക് പോയി..
പ്രിയങ്ക പുറകേ ചെന്നെങ്കിലും അവൾ വാർത്ത ചൂടോടെ വിളമ്പിയിരുന്നു..
“എന്താടീ, എന്താ “
“ഒന്നൂല്ല.. ഈ പെണ്ണ് ചുമ്മാ..”
“ഒക്കെ നിന്റെ തോന്നലാ.. ഇന്നാള് തലവേദനയാണെന്നും പറഞ്ഞു സ്കാൻ ചെയ്തു വെറുതെ കുറച്ചു പൈസ കളഞ്ഞു, എന്നിട്ടോ, വെറും സൈനസിറ്റിസും, ഇതും അതു പോലെ തന്നെ ആവും.. വേണേൽ തന്നെ പൊക്കോണം. ഒന്നാമത് കൊറോണ..എനിക്ക് മൂന്നാർ ഓട്ടമുണ്ട്..
വൈകിട്ട് നേരത്തെ ചോദിച്ചിട്ട്, ആ പ്രകാശൻ ഡോക്ടറെ വീട്ടിൽ പോയി കാണു..”
“ഇതു നല്ല കൂത്ത്, വലിയ അസുഖം ഒന്നും ഇല്ലാഞ്ഞത് എന്റെ കുഴപ്പമാണോ.. ഞാൻ എവിടേം പോണില്ല. പൈസ കയ്യിൽ ഇരുന്നോട്ടെ..”
“അതു ഞാൻ തമാശ പറഞ്ഞതല്ലേ.. നീ പിണങ്ങാതെ.. വൈകിട്ട് പോണം കേട്ടോ..”
അവൾ വാനിറ്റി ബാഗിൽ ചോറ് പൊതി നിക്ഷേപിക്കുന്നതിനിടയിൽ ചുണ്ട് കോട്ടി
പുച്ഛം പ്രകടിപ്പിക്കാൻ ശ്രമിച്ചു..

വണ്ടിയിൽ ഇരിക്കുമ്പോൾ രണ്ടു പേരും അപരിചിതരെപ്പോലെ മൗനം അവലംബിച്ചു..
കടയുടെ മുന്നിൽ അവളെ ഇറക്കി ഒരിക്കൽക്കൂടി ഡോക്ടറെ കാണുന്ന കാര്യം ഓർമ്മിപ്പിച്ചു മനേഷ് പോയി..
സാമാന്യം നല്ല തിരക്കായിരുന്നു അന്ന്..
ഇടയ്ക്കൊരു തവണ കൂടെ തല ചുറ്റൽ തോന്നി..
എങ്കിലും മുഖത്ത് ഒട്ടിച്ചു വെച്ച പുഞ്ചിരിയുമായി കടിച്ചു പിടിച്ചങ്ങനെ നിന്നു..
സുകന്യ, പ്രിയങ്കയുടെ മുഖത്തെ വാട്ടം ശ്രദ്ധിച്ചു..
ചോറുണ്ണുമ്പോൾ, നുള്ളിപ്പെറുക്കി ഇരിക്കുന്നു..
“എന്ത് പറ്റി, പ്രിയങ്കേച്ചി.. കുറച്ചു ദിവസമായിട്ട് ആകെ മൂഡോഫ് ആണല്ലോ.
വീട്ടിൽ വല്ല പ്രശ്നവും..”
“ഒന്നൂല്ലെടി.. ഒരു സുഖം തോന്നുന്നില്ല..
വൈകിട്ട് ഒന്ന് പ്രകാശൻ ഡോക്ടറെ കാണണം..”
“സ്നേഹ ഡോക്ടറെ കണ്ടാൽ പോരേ?”
“എടി, എനിക്കെ വല്ലാത്ത ക്ഷീണം.. ഇനി
ഷുഗർ എങ്ങനുമുണ്ടോന്നാ, പുള്ളിയാണേൽ എല്ലാത്തിനും പറ്റിയ ഡോക്ടർ അല്ലെ.. “
“ശരിയാ ചേച്ചി… പോയി കാണൂ..’

അഞ്ചു മണിക്ക് ചോദിച്ചിട്ടിറങ്ങി..
കുറച്ചു ദൂരം നടക്കാനുണ്ട്.. ഒരോട്ടോ റിട്ടേൺ വന്നു. കൈ കാണിച്ചു കയറി..
ഇനി വഴിയിൽ എങ്ങാനും വീണെങ്കിൽ….
എന്തിനാ ഭാഗ്യപരീക്ഷണം..
അവിടെ ചെന്നപ്പോൾ രണ്ടു പേര് കാത്തിരിക്കുന്നു..
മൂന്നാമത്തെ ടോക്കൺ കിട്ടി..
നഴ്സ് പേര് വിളിച്ചു, കേറിചെല്ലുമ്പോൾ ഡോക്ടർ, ആരോടോ ജനലിന് അഭിമുഖമായി നിന്ന് സംസാരിക്കുന്നു..സാനിറ്റെസർ തന്ന നഴ്സ്
പ്രാഥമിക പരിശോധനകൾ നടത്തി. ഡോക്ടർ വാചകക്കസർത്തിലാണ്..
പ്രിയങ്കയുടെ മിഴികൾ ക്ലോക്കിലേക്ക് നീണ്ടു.
അഞ്ചു പത്ത്.
കുറച്ചു സമയം കഴിഞ്ഞു.
“സോറി… ഒരു അര്ജന്റ് കാൾ ആയിരുന്നു.
എന്താ പറയൂ.”
“ഡോക്ടർ എനിക്ക് കുറച്ചു ദിവസായി തല ചുറ്റൽ..പിന്നെ നല്ല ക്ഷീണം ഉണ്ട്..”
“ഉം പിന്നെ.. ബിപി കുറച്ചു കുറവാണു. ഷുഗർ കുഴപ്പമില്ല. പ്രത്യേകിച്ചൊന്നും തന്നെ കാണുന്നില്ല,താങ്കൾക്ക് കഫം ഉണ്ടോ..”
“ഇല്ല… തല വേദന മാത്രം.ഇടയ്ക്കു നെഞ്ചിൽ ചെറിയ വേദന പോലെ. കുറച്ചു നടക്കുമ്പോൾ കിതയ്ക്കുന്നു.”
“താങ്കൾക്ക് ഡിപ്രഷൻ ഉണ്ടോ, കുടുംബപ്രശ്നങ്ങൾ … ഐ മീൻ
എന്തെങ്കിലും വിഷമം…?”
“ഇല്ല ഡോക്ടർ…”
പെട്ടെന്ന് ഡോക്ടറുടെ ശ്രദ്ധ ഫോണിൽ വന്ന മെസ്സേജിലേക്ക് തിരിഞ്ഞു..
അദ്ദേഹം എന്തൊക്കെയോ ടൈപ്പ് ചെയ്യുകയും, അലക്ഷ്യമായി ചോദിക്കുകയും ചെയ്തു.
അവൾ നീരസത്തോടെ നഴ്സിനെ നോക്കി..
ഒരു നിമിഷം ഡോക്ടർ വീണ്ടും അവളിലേക്ക് തിരിഞ്ഞു..

“ഇതൊക്കെ നിങ്ങളുടെ മനസ്സിന്റെ ഭാവനയാണ്. ഈപറഞ്ഞ കാര്യങ്ങൾക്കൊന്നും തമ്മിൽ യാതൊരു ബന്ധവും ഇല്ല.ഞാൻ നിങ്ങളുടെ രോഗനിർണയം നടത്തിക്കഴിഞ്ഞു. സൈക്കിളിന്റെ ബെല്ലെടുത്ത് കാറിൽ വെച്ചിട്ട് ഇതു കാറിന്റെ ഭാഗമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ, സഹോദരീ..”
“ഇല്ല ഡോക്ടർ.. എനിക്ക്…” പറയാൻ വന്നത് തൊണ്ടയിൽ തിക്കു മുട്ടി.
പക്ഷേ ഡോക്ടർ അതിനു സമ്മതിക്കാതെ തുടർന്നു.
“സീ ഞാൻ ഒരു കഥ പറയാം.. കൊറോണ കാലത്തെ അടച്ചിരിപ്പ് കഴിഞ്ഞത് മുതൽ വിഷാദം സ്ത്രീകളിൽ കൂടുതലാണ്. ഈയിടെ ഒരു ബാങ്കുദ്യോഗസ്ഥ എന്റെ അടുത്ത് വന്നിരുന്നു.. അവർക്ക് തീരെ ഉറക്കമില്ല. ഫിസിഷ്യനാണെങ്കിലും, ഞാൻ കൗൺസിലിംഗ് കൂടി കൊടുക്കാറുണ്ട്.

ഇരുപത് വർഷത്തെ എക്സ്പീരിയൻസ് ഉള്ള ആളാണ് ഞാൻ. അന്ന് ഞാൻ ഒരു ഗുളികക്ക് കുറിച്ചു.. അവരുടെ ഭർത്താവ് എന്നോട് വഴക്കിട്ടു. എന്റെ ഭാര്യക്ക് മാനസിക പ്രശ്നം ഇല്ലെന്ന്.. അവർ കുറിച്ച മരുന്ന് വാങ്ങുന്നില്ല എന്ന് ആകെ പ്രശ്നമുണ്ടാക്കി പോയി.
എന്നിട്ടെന്താ, ഒരാഴ്ച കഴിഞ്ഞില്ല. അവരങ്ങ് കെട്ടി തൂങ്ങി.. അതാണ് ഞാൻ പറഞ്ഞത്.
കേട്ടിടത്തോളം താങ്കൾക്ക് നല്ല വിഷാദം ഉണ്ട്… “
അതിനു ഞാൻ പറഞ്ഞത് പകുതിയെങ്കിലും ഇങ്ങേരു കേട്ടോ ആവോ.?
നേഴ്സ് അർത്ഥഗർഭമായി ചിരിച്ചു..
“അപ്പോൾ, നിങ്ങൾക്കു ദേ ഇവിടെ..”
അവളുടെ നെറ്റിയിൽ ഒരു പ്രത്യേകരീതിയിൽ വിരൽ തൊട്ട് അയാൾ പ്രഖ്യാപിച്ചു.
“ഇവിടെ ബ്രെയിനിൽ അല്പം പ്രശ്നം ഉണ്ട്.ഒരു ചാറ്റൽ മഴ പെയ്തു പോയാൽ തീരാവുന്ന പ്രശ്നം..വിറ്റാമിൻ ടാബ്ലറ്റ് കഴിക്കണം, വിളർച്ച മാറാൻ അതിവിടുന്നു തരും. പിന്നെ ഞാൻ ഒരു ഗുളിക എഴുതാം, പുറത്തു നിന്ന് വാങ്ങണം. ഒരു സ്ട്രിപ്പ് വാങ്ങിക്കോ, വേണ്ടി വരും.ഗുളിക കഴിച്ചു രണ്ടു ദിവസം ഒന്നുമാലോചിക്കാതെ കിടന്നുറങ്ങിക്കോ, എന്നിട്ട് അടുത്ത വ്യാഴം എന്നെ വന്നു കാണൂ, സിസ്റ്റർ ആ സീൽ ഇങ്ങടുത്തേ “
അയാൾ സീൽ പതിച്ച കുറിപ്പടി പ്രിയങ്കക്ക് നേരെ നീട്ടി.

യാന്ത്രികമായി അവൾ കൈ നീട്ടി..
ഇത്രയും കഷ്ടപ്പെട്ട് എന്തിനാണാവോ വന്നത്? മെല്ലെ പുറത്തേക്ക് തിരിഞ്ഞു. ഡോക്ടറുടെ കൈ ഉടനെ തന്നെ ഫോണിലേക്ക് നീളുന്നത് കണ്ടു.

വിറ്റാമിൻ ഗുളിക വാങ്ങി പണമടച്ച് ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ കയ്യിലിരുന്ന കുറിപ്പടി അവൾ തുറന്നു നോക്കി..
അവളുടെ മുഖത്ത് ഈർഷ്യ നിറഞ്ഞു.
“വിഷാദ രോഗം “
ആർക്ക്, തനിക്കോ?അങ്ങനെയാണെങ്കിൽ എല്ലാ വീട്ടമ്മമാർക്കും ഇതു വേണ്ടി വരും. വീട്ടിൽ പറഞ്ഞാൽ “നിനക്കു ഇതിന്റെ വല്ല ആവശ്യോം ഉണ്ടാരുന്നോ?”
എന്ന മനേഷേട്ടന്റെ കളിയാക്കൽ കൂടി കേൾക്കേണ്ടി വരും. ശ്ശേ വെറുതെ പോകണ്ടായിരുന്നു. ഇതിന്റെ കുറവ് കൂടിയേ ഉള്ളൂ.

കൃത്യമായി പറഞ്ഞത് ശ്രദ്ധിക്കാതെ കുറിച്ചിരിയ്ക്കുന്നു. തനിക്ക് നേരത്തെ ഉണ്ടായിരുന്ന
സൈനസ് വീണ്ടും മുറുകിയതാവും.
അന്ന് കണ്ട ഡോക്ടറെ തന്നെ ഒന്നൂടെ പോയി കാണാം.
ഇക്കണക്കിനു എത്ര പേർക്ക് ഇയാൾ ഇങ്ങനെ മരുന്ന് കുറിച്ചു കാണും. എല്ലാം കച്ചവടം തന്നെ!
ഇങ്ങനെയുള്ള ആളുകൾ ആണ് നല്ല ഡോക്ടർമാർക്ക് കൂടി പേരുദോഷം ഉണ്ടാക്കുന്നത്.ഇപ്പോൾ ഈ മരുന്ന് എന്തായാലും വാങ്ങാൻ ഉദ്ദേശ്യമില്ല.
കയ്യിലിരുന്ന കുറിപ്പടി അവൾ ഓടയിലെ അഴുക്കു ചാലിലേക്ക് ചുരുട്ടിയെറിഞ്ഞു, വിയർപ്പ് ചാലിട്ട മുഖം തന്റെ സാരി തുമ്പാൽ തുടച്ച് പ്രിയങ്ക ബസിന്റെ നേർക്ക് നടന്നു!!!

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...