പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് നിർബന്ധമായും ലേബലുകൾ പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജാഫർ മാലിക് അറിയിച്ചു. ലേബലിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വില്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിനെല്ലാം ലേബൽ പതിക്കണമെന്ന നിയമമുണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കാൻ കമ്മീഷണർ നിർദേശം നൽകിയത്.
പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സമയ പരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യവിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.
പലരും പാർസൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നവരാണ്. ഭക്ഷണം തയാറാക്കിയ സമയം മുതൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്. ഷവർമ്മ പോലുള്ള ഭക്ഷണം സമയ പരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടമാണ്.
പാക്കറ്റ് ഭക്ഷണങ്ങളിലും ലേബൽ നിർബന്ധമാണ്. കടകളിൽ നിന്നും പാർസലായി വില്പന നടത്തുന്ന ഊണ്, സ്നാക്സ് മറ്റ് ഭക്ഷണങ്ങൾക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പാക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാത്ത പാർസൽ ഭക്ഷണം വില്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.