ജനങ്ങൾക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളും; മുഖ്യമന്ത്രി

വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേര്‍ന്നു.

ജനങ്ങൾക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

 അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ഒരു സമിതി രൂപീകരിക്കും.

നിലവിലുള്ള അന്തര്‍സംസ്ഥാന ഔദ്യോഗികതല യോഗം ഉടന്‍ ചേരും.

വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും.

 വയനാട്ടില്‍ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കൊണ്ടുവരും. രണ്ടു പുതിയ ആര്‍.ആര്‍.ടികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. ഇതിന് പോലീസ്, വനം വകുപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും.

നിരീക്ഷണത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ സജ്ജമാക്കും. വന്യജീവി ആക്രമണത്തില്‍ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കും.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ പ്രത്യേക ടീമിനെ നിയോഗിക്കും. 15 ന് രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

യോഗത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി, വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, വനംവകുപ്പ് മേധാവി ഗംഗ സിംഗ്, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

ഓപ്പറേഷന്‍ മഖ്‌ന ദൗത്യസംഘത്തില്‍ 200 അംഗങ്ങള്‍

നാട്ടിലിറങ്ങി ഒരാളെ കൊന്ന ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടി കൂടാനുള്ള ദൗത്യം ഊര്‍ജജിതമാക്കി. 200 അംഗ ദൗത്യസേനയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തിങ്കളാഴ്ച
അതിരാവിലെ തന്നെ ആനയെ പിടി കൂടാനുള്ള ദൗത്യം തുടങ്ങി.  
കാട്ടാനയുടെ  ലൊക്ഷേഷന്‍ തിരിച്ചറിഞ്ഞത് പ്രകാരം ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം തുടരുകയാണ്.

 മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ സന്നാഹങ്ങള്‍ സജ്ജമായി.

ഈ ദൗത്യത്തില്‍ 4 കുങ്കിയായനകളെയും ഉപയോഗിക്കുന്നുണ്ട് .ഏകദേശം  100 മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം ലഭിച്ചിരുന്നു.

ദൗത്യ സംഘത്തില്‍ നോര്‍ത്ത് വയനാട് സൗത്ത് വയനാട് വയനാട് വന്യജീവി സങ്കേതം നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്,കോഴിക്കോട്  ആര്‍.അര്‍.ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാര്‍ പങ്കെടുക്കുന്നു.

നംവകുപ്പ് ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അനുകൂല സാഹചര്യം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആനയെ  മയക്കുവെടി വെക്കാന്‍ ദൗത്യ സംഘം സജ്ജമാണ്

വന്യമൃഗ ശല്യം: സര്‍വ്വകക്ഷി യോഗം ചേരും-ജില്ലാ  ആസൂത്രണ സമിതി

ജില്ലയില്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ ആസൂത്രണ സമിതി.

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് വിവിധ മേഖലകളില്‍ ചര്‍ച്ച നടത്തി സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.


ജില്ലയില്‍ ഒറ്റക്ക് താമസിക്കുന്ന അതിദരിദ്രരെ  സംരക്ഷിക്കാന്‍ ഷെല്‍റ്റര്‍ ഹോം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പരിധികളില്‍ ഒറ്റക്ക് താമസിക്കുന്നവര്‍, ഭൂമി, വീട് ഇല്ലാതെ അലഞ്ഞ് നടക്കുന്നവര്‍ എന്നിവരെ കണ്ടെത്തി പട്ടിക തയ്യാറാക്കും.

ഊരുകൂട്ടം യോഗങ്ങളില്‍ മൂപ്പന്‍മാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കണം. എസ്.ടി പ്രമോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാനും യോഗം അഭിപ്രായപ്പെട്ടു. വിവിധ വകുപ്പ് നടപ്പാക്കുന്ന പദ്ധതി പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു.

സുല്‍ത്താന്‍ ബത്തേരി നഗരസഭാ, സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, മൂപ്പൈനാട്, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തുകളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്കും മാനന്തവാടി നഗരസഭാ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, കോട്ടത്തറ ഗ്രാമ പഞ്ചായത്തുകളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതിക്കും അംഗീകാരം നല്‍കി.

ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...