എന്നും പൂക്കുന്ന പൂമരം

ഡോ.എൻ ജയരാജ് എം.എൽ എ

മാണിസാര്‍ വിടപറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു.

ചില വേര്‍പാടുകള്‍ക്ക് സമയഗണനയില്ല.

മാണിസാറിന്റെ ഓര്‍മ്മകളുടെ സുഗന്ധം ഒരിക്കലും മരിക്കുന്നില്ല.

സാറിനോടൊപ്പമുള്ള എന്റെ യാത്രയും അതുപോലെയാണ്.

സര്‍വ്വതലസ്പര്‍ശിയായ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു.

വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് എം.എല്‍.എ ഹോസ്റ്റലിലെ അച്ഛന്റെ മുറിയില്‍ ഇടയ്ക്കിടയ്ക്ക് അന്തേവാസിയായിരുന്ന കാലം.

കേരള കോണ്‍ഗ്രസ്സിന്റെ വസന്തകാലത്തെ ഓര്‍മ്മിപ്പിക്കുന്ന കാലഘട്ടം.

മാണിസാറിനെ അടുത്ത് കാണുന്നത് അന്നുമുതലാണ്.

പ്രതിപക്ഷാംഗമെന്ന നിലയില്‍ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പത്രങ്ങളില്‍ തലക്കെട്ടുകളാണ്.

മന്ത്രിമാരെ മുള്‍മുനയില്‍ നിര്‍ത്തി തന്റെ വാദഗതികള്‍ അക്കമിട്ട് നിരത്തിയുള്ള സഭാതലത്തിലെ പ്രസംഗങ്ങള്‍.

പിന്നീട് സാമാജികനായി ഞാന്‍ കടന്നുവന്നപ്പോള്‍ നിയമസഭ ലൈബ്രറിയില്‍ നിന്ന് സാറിന്റെ പഴയ സഭാ പ്രസംഗങ്ങള്‍ മറിച്ച് നോക്കുമ്പോള്‍ സര്‍വ്വതലസ്പര്‍ശിയായ ഒരു സാമാജികന്റെ കണ്ടെത്തലുകള്‍ അത്ഭുതാദരങ്ങളോടെയാണ് കണ്ടത്.

അദ്ധ്യാപനത്തെ മാത്രം ഹൃദയത്തോട് ചേര്‍ത്തുവച്ച് കടന്നുപോയ എന്റെ ജീവിതത്തെ പൊതുപ്രവര്‍ത്തനത്തിലേയ്ക്ക് കൈപിടിച്ച് കയറ്റിയത് മാണിസാറായിരുന്നു.

കാലിക്കട്ട് സര്‍വ്വകലാശാലയില്‍ നിന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലേയ്ക്ക് സ്ഥലംമാറി വന്നപ്പോള്‍ കോട്ടയം ജില്ലാപഞ്ചായത്തിലെ കങ്ങഴ ഡിവിഷനിലുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ എന്നോട് ആവശ്യപ്പെട്ടത് മാണിസാറായിരുന്നു.

ഒരു രാഷ്ട്രീയമത്സരത്തെ നേരിടാനുള്ള ആത്മധൈര്യക്കുറവുകൊണ്ട് ഞാന്‍ ആദ്യം താത്പര്യം കാണിച്ചില്ല.

ഒരു ദിവസം രാവിലെ എന്റെ മുറിയിലെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അങ്ങേത്തലയ്ക്കല്‍ മാണിസാര്‍. “ജയരാജാ ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിക്കണം. രാവിലെ കൊണ്ടോടി വരും, നോമിനേഷന്‍ കൊടുക്കണം.”

മറിച്ചു പറയാനുള്ള ശേഷിയില്ലായിരുന്നു.

മനസ്സില്ലാമനസ്സോടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു, ജയിച്ചു.

പിന്നീട് നാല് തവണ എം.എല്‍.എ. ആയി.

മാണിസാര്‍ എന്ന മഹാവ്യക്ഷത്തിന്റെ തണലില്‍ അടുത്തുനിന്നും അകലെനിന്നും ആ മഹാപ്രതിഭയുടെ ഒരുപാട് സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞത് ഒരു ജന്മസുകൃതമായി ഞാനിന്ന് കരുതുന്നു.

മാണിസാര്‍ ഒരു പാഠപുസ്തകമായിരുന്നു.

വായിക്കുന്തോറും പുനര്‍വാഹിനിയായി നിറയുന്ന ഒരു പാഠപുസ്തകം.

പ്രത്യേകിച്ച് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക്.

അദ്ധ്വനവര്‍ഗ്ഗസിദ്ധാന്തം എന്ന പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ടാകും.

എന്നാല്‍ മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുപോലും യാതൊരു പ്രത്യയ ശാസ്ത്രത്തിന്റെയും പിന്‍ബലമില്ലാത്ത രാജ്യത്ത് ഒരു പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനത്തെ അതിന്റെ വൈകാരിക മനോഭാവങ്ങളില്‍ നിന്ന് മോചിപ്പിച്ച് പ്രത്യയശാസ്ത്രപരമായ അടിത്തറയിലൂടെ രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചത് മാണിസാറിന്റെ വൈഭവമൊന്നു മാത്രമാണ്.

രാഷ്ട്രീയത്തിന്റെ ഉപരിപ്ലവ വിഹ്വലതകള്‍ക്കപ്പുറത്ത് അത് പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ട ബാധ്യതയുണ്ടെന്ന ആത്യന്തികമായ രാഷ്ട്രീയബോധത്തില്‍നിന്നും ഉരുത്തിരിഞ്ഞതാണത്.

മദ്ധ്യവര്‍ഗ്ഗ വിമോചനത്തിന്റെ സാധ്യതകളേയും സാമൂഹിക പ്രത്യാഘാതങ്ങളെയും അതിന്റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ വിശകലനം ചെയ്യുകയും അസംഘടിതരായ ചെറുകിട കര്‍ഷക താല്‍പ്പര്യങ്ങളുടെ സാന്നിദ്ധ്യത്തെ പൊതുസമൂഹത്തെക്കൊണ്ട് ചര്‍ച്ച ചെയ്യിപ്പിക്കുകയും താന്‍ അധികാരത്തിലെത്തിയപ്പോഴൊക്കെ അത്തരം സാധ്യതകളെ ക്രിയാത്മകമായി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നത് ചരിത്രസത്യം.

അഞ്ച് പതിറ്റാണ്ടിനുമുകൡുള്ള നീണ്ട നിയമസഭാ സാമാജികത്വത്തില്‍ സഭയിലൊരു പ്രസംഗത്തിന് മാണിസാറിന് എന്തിന് തയ്യാറെടുപ്പെന്ന് തോന്നിയിട്ടുണ്ട്.

എന്നാല്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥിയുടെ മനസ്സോടെ ഓരോ പ്രസംഗത്തിന് മുന്‍പും തന്റെ ഫ്‌ളാറ്റിലിരുന്ന് പ്രസംഗം തയ്യാറാക്കുന്നത് ഞാനെത്രയോ തവണ കണ്ടിരിക്കുന്നു.

വിമര്‍ശനത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍, പ്രതിപക്ഷ ബഹുമാനത്തോടെ കണ്ട വ്യക്തിയായിരുന്നു അദ്ദേഹം.

ഒരിക്കല്‍ തന്റെ ബഡ്ജറ്റിനെ അതിനിശിതമായി വിമര്‍ശിച്ച പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രസംഗം അവസാനിച്ച ഉടന്‍ സഭയില്‍നിന്നും എന്നെ വിളിച്ച് ഒരു തുണ്ട് പേപ്പര്‍ കയ്യില്‍ തന്നു, അത് മറ്റൊന്നുമായിരുന്നില്ല.

പ്രൊഫസര്‍ക്കുള്ള അനുമോദനക്കുറിപ്പായിരുന്നു.

നിയോകണ്‍സര്‍വേറ്റീവ് എന്ന് സഭയില്‍ പ്രയോഗിച്ചപ്പോള്‍ അത്തരമൊരു പ്രയോഗമില്ലെന്ന വാദമുയര്‍ന്നു.

അത് തെളിയിക്കാന്‍ എന്നോട് സഭാ ലൈബ്രറിയില്‍ അതുസംബന്ധിച്ച പുസ്തകമുണ്ട്, എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ പുസ്തകം തേടിയെത്തിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി.

ഈ തിരക്കിനിടയില്‍ ഇതെങ്ങനെ ഓര്‍ത്തിരിക്കുന്നു.

ഒരിക്കല്‍ മാത്രമേ എനിക്കദ്ദേഹത്തിന്റെ ശകാരം കേള്‍ക്കേണ്ടിവന്നിട്ടുള്ളു.

അതും കഠിനമായ ഭാഷയില്‍.

എന്റെ സ്വകാര്യ പ്രശ്‌നത്തിന്റെ പേരില്‍.

അതായിരുന്നു മാണിസാര്‍.

എത്ര തിരക്കിനിടയിലും കൈപിടിച്ച് പേരുചൊല്ലി അരികില്‍ നിര്‍ത്തുന്ന ആത്മവിശ്വാസം.

അരനൂറ്റാണ്ടിന്റെ അനുഭവപാഠങ്ങള്‍ ഉണ്ടായിരുന്നിട്ടുപോലും ഞാനിന്നുമൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയെന്ന മനോഭാവം.

നിയമസഭാ ചരിത്രത്തിലെ അഞ്ചര പതിറ്റാണ്ടിനിടയില്‍ സഭാരേഖയില്‍ നിന്ന് നീക്കം ചെയ്യാത്ത വാക്കുകളുടെ ഉടമ.

കാരുണ്യം വാക്കിലല്ല. പ്രവര്‍ത്തിയിലാണെന്ന് കണ്ടിരുന്ന സര്‍ഗ്ഗപ്രതിഭ.

ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ഒരായിരം പ്രണാമം!

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...