ബെംഗളൂരു : ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ കസ്റ്റഡിയില്‍.
പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ ഹാസനിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ കസ്റ്റഡിയില്‍ എടുത്തത്.
രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. പ്രത്യേക അന്വേഷണ സംഘം രേവണ്ണയെ ബെംഗളൂരുവിലേക്കു കൊണ്ടുപോകും.
രേവണ്ണയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
വീട്ടുജോലിക്കാരിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനു മുന്‍കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
പ്രജ്വല്‍ ജര്‍മനിയില്‍നിന്നു എത്തിയാലുടന്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്‌തേക്കും.
രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് (48) പരാതി നൽകിയത്.
വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.