ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാർക്ക് സൗജന്യമായി അനുവദിച്ച ബാഗേജിന്റെ തൂക്കം 20 കിലോയിൽനിന്ന് 15 കിലോയായി കുറച്ച് എയർ ഇന്ത്യ.
ടിക്കറ്റ് നിരക്ക് കുറഞ്ഞ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവരുടെ ബാഗേജാണ് കുറച്ചത്.
മേയ് രണ്ടുമുതൽ ഇത് നിലവിൽ വന്നു. അധികം ബഗേജുകൾ കൊണ്ടുപോകാൻ ഇനി കൂടുതൽ പണം നൽകണം.
എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തശേഷം വിവിധ വിഭാഗത്തിലുള്ള യാത്രക്കാർക്ക് ഒരേ സൗകര്യമെന്ന സമീപനം ശരിയല്ലെന്ന നിലപാടിൽ ആഗസ്റ്റിലാണ് മെനു അടിസ്ഥാനമാക്കിയുള്ള നിരക്ക് നിർണയ മാതൃക നടപ്പാക്കിയത്.
കംഫർട്ട്, കംഫർട്ട് പ്ലസ്, ഫ്ലക്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് യാത്രക്കാരെ എയർ ഇന്ത്യ തരംതിരിച്ചിരിക്കുന്നത്.
കംഫർട്ട് വിഭാഗത്തിന് ബാഗേജ് നേരത്തെ 20 കിലോഗ്രാമും കംഫർട്ട് പ്ലസ് വിഭാഗത്തിന് 25 കിലോഗ്രാമുമായിരുന്നു.
ഇതാണ് 15 കിലോഗ്രാമാക്കി കുറച്ചത്. ഫ്ലക്സ് വിഭാഗത്തിന് 25 കിലോ സാധനങ്ങൾ കൊണ്ടുപോകാം.
ആഭ്യന്തര റൂട്ടുകളിൽ ബിസിനസ് ക്ലാസ് ബാഗേജ് 25 കിലോ മുതൽ 35 കിലോ വരെയാണ് അനുവദിച്ചത്