സംഭവം യു എസിലെ പെനിസിൽവാനിയയിലാണ്. ഒരു കറുത്ത കരടി വനത്തിൽ നിന്ന് ജനവാസമേഖലയിലെത്തി കറങ്ങി നടന്നു.
ലക്ഷ്യമില്ലാതെ നടന്നു നടന്ന് കരടി അവസാനം ഒരു മരത്തിൽ കയറിപ്പറ്റി.
പെൻസിൽവാനിയയിലെ ഹാരിസ്ബർഗിനടുത്തുള്ള ക്യാമ്പ് ഹില്ലിലെ ഒരു മരത്തിലാണ് കരടി കയറിയിരുന്നത്.
പിന്നെ ഒട്ടും വൈകിയില്ല.
കരടിയെ സുരക്ഷിതമായി പിടികൂടാൻ വന്യജീവി ഉദ്യോഗസ്ഥരും എമർജൻസി റെസ്ക്യൂ ടീമും പൊതുജന സുരക്ഷ പാലിച്ചുകൊണ്ട് ചേർന്ന് പ്രവർത്തിച്ചു.
അടുത്തുള്ള സ്കൂളിലെ വിദ്യാർത്ഥികളോടും ജീവനക്കാരോടും പുറത്തേക്കിറങ്ങരുതെന്ന് നിർദ്ദേശിച്ചു.
ഒരു ട്രാൻക്വിലൈസർ ഷോട്ട് നൽകാൻ വേണ്ടി അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും ഒരു ഗോവണി വാഹനം ഉപയോഗിച്ച് മൃഗത്തിൻ്റെ അടുത്തേക്ക് നീങ്ങി.
അങ്ങനെ മയക്കുവെടി നൽകുന്ന ദൌത്യം വിജയകരമായി പൂർത്തിയാക്കി.
നിരവധി വന്യജീവി ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വലിയ നീല ടാർപോളിൻ കവർ ഉയർത്തിപ്പിടിച്ച് കാത്തുനിന്നു.
മയങ്ങിപ്പോയ കരടി ആറു മീറ്റർ ഉയരത്തിൽ നിന്നും ഈ ടാർപോളിനിലേക്ക് സുരക്ഷിതമായി വീണു.
കരടിക്കൂട്ടിലേക്ക് മാറ്റുന്നതിന് മുമ്പ് കരടിക്ക് വീണ്ടും മയക്കുമരുന്ന് കുത്തിവെച്ചു.