സാമ്പത്തിക അസ്ഥിരത കാരണം ലോകമെമ്പാടുമുള്ള ആളുകൾ അവരുടെ ജോലിയിൽ അസംതൃപ്തരാണ്. പകുതിയോളം ആളുകളാണെങ്കിൽ പുതിയതും മികച്ചതുമായ ജോലി തേടുന്നവരാണ്. ഇന്ത്യയിൽ ജോലി ചെയ്യുന്നവരിൽ 14 ശതമാനം പേർ മാത്രമാണ് തങ്ങളുടെ ജോലിയിൽ സന്തുഷ്ടരായിരിക്കുന്നത്.
ബാക്കിയുള്ള 86% ജീവനക്കാരും ഒന്നുകിൽ കഷ്ടപ്പെടുന്നവരോ അസന്തുഷ്ടരോ ആണ്. അസന്തുഷ്ടരായ ജീവനക്കാർ കാരണം ലോകമെമ്പാടുമുള്ള ഉൽപ്പാദനക്ഷമത വളരെ കുറഞ്ഞു. 89 ബില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടായതായി കണക്കുകൾ കാണിക്കുന്നു.
Gallup 2024 ലെ സ്റ്റേറ്റ് ഓഫ് ദി ഗ്ലോബൽ വർക്ക്പ്ലേസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സമ്മർദത്തിലായ ജീവനക്കാരിൽ 32 ശതമാനം പേർ മാത്രമാണ് തങ്ങളുടെ നിലവിലെ ജീവിത സാഹചര്യത്തെ പോസിറ്റീവായി വീക്ഷിക്കുകയും വരും ദിവസങ്ങളിൽ തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന് കരുതുകയും ചെയ്യുന്നത്. റിപ്പോർട്ട് അനുസരിച്ച് 35% ഇന്ത്യൻ ജീവനക്കാരും ദിവസേന ജോലിയിൽ ഇഷ്ടക്കേടും ദേഷ്യവും അനുഭവിക്കുന്നു. എങ്കിലും മറ്റ്
ചില രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ദൈനംദിന സമ്മർദ്ദത്തിൻ്റെ തോത് കുറവാണ്. ശ്രീലങ്കയിൽ 62% ഉം അഫ്ഗാനിസ്ഥാനിൽ 58% ജീവനക്കാരും സമ്മർദ്ദം അനുഭവിക്കുന്നുണ്ട്.
20 ശതമാനം ജീവനക്കാരും ഒരു തരം ഒറ്റപ്പെടൽ അഥവാ ഏകാന്തത അനുഭവിക്കുന്നു. വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവരിലാണ് ഈ അവസ്ഥ കൂടുതലായിട്ടുള്ളത്.
ജോലിസ്ഥലത്തെ പിരിമുറുക്കം നേരിടാനുള്ള വഴികളും ഗാലപ്പിൻ്റെ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഇതിൽ ജീവനക്കാരോട് സംസാരിക്കുന്നതും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നന്നായി കേൾക്കുക എന്നതും ഉൾപ്പെടുന്നു.