കേരളവും ബി ജെ പി ക്കുകൂലമായി പാകപ്പെട്ടു കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ബി ജെ പിക്കു കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ വൻ മുന്നേറ്റമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഒരു സീറ്റിൽ ജയിക്കുവാനും ഒന്നിലധികം സീറ്റുകളിൽ ജയത്തിനടുത്തെത്തിയതും 20 ശതമാനത്തിനടുത്ത് വോട്ട് വർധിപ്പിക്കാൻ സാധിച്ചതും കേരള ജനത ബി ജെ പിക്കനുകൂലമായി മാറിയതു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ ബി ജെ പി സംസ്ഥാന നേതൃയോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 60 നിയമസഭ മണ്ഡലങ്ങളിൽ എൻ ഡി എ ക്ക് 35,000 മുതൽ 75000 വരെ വോട്ടുകൾ ലഭിച്ചു. പട്ടികജാതി – പട്ടിക വർഗ്ഗ- പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വലിയ മുന്നേറ്റമാണ് പാർട്ടിക്ക് നടത്താൻ കഴിഞ്ഞത്.
സി പി എമ്മിന്റെയും കോൺഗ്രസ്സിന്റെയും അടിസ്ഥാന വോട്ടുകളും കരസ്ഥമാക്കാൻ കഴിഞ്ഞു. ഇത് പാർട്ടിയുടെ 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റ മുണ്ടാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ കൊള്ളയ്ക്കെതിരെ ബി ജെ പി നടത്തിയ പോരാട്ടങ്ങൾ ഫലം കണ്ടിരിക്കുന്നു. പിണറായി വിജയനും പാർട്ടിക്കാരും നടത്തിയ മുഴുവൻ കൊള്ളയും പുറത്തു കൊണ്ടുവരും. ജനവിരുദ്ധ സർക്കാരിനെ തുറന്നു കാണിക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വലിയ സമരങ്ങളുണ്ടാവും. ഡിലിമിറ്റേഷൻ ബിൽ ജനവിധി അട്ടിമറിക്കാനാണ്. യു ഡി എഫ് അതിനെ പിന്തുണയ്ക്കുകയാണ്. ഇതിനെതിരെ ബി ജെ പി പ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിൻ്റെ വിജയമാണ് തൃശൂരിൽ ഉണ്ടായതെന്ന് തുടർന്ന് പ്രസംഗിച്ച കേന്ദ്ര ടൂറിസം, പെട്രോളിയം. പ്രകൃതി വാതക വകുപ്പു സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ തൃശ്ശൂരിൽ എത്തി. ജനങ്ങളുടെ മനസിൽ വലിയ മാറ്റമുണ്ടായതിന്റെ ഫലമാണ് തിരഞ്ഞെടുപ്പു വിജയമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പാർട്ടിക്കുണ്ടായ വലിയ മുന്നേറ്റമാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ കാരണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ – ഫിഷറീസ് – അനിമൽ ഹസ്സന്ററി വകുപ്പു സഹമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു.