ബ്രിട്ടനിലെ ആളുകളോട് നേത്രരോഗ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത് നീന്തുമ്പോൾ ഉറപ്പായും ഗൂഗിൾസ് ധരിക്കാനാണ്. കണ്ണിന് സംരക്ഷണകവചം അത്യാവശ്യമായി ധരിച്ചിരിക്കണം എന്ന് ഇവർ പറയുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം അന്ധത വരെ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധാഭിപ്രായം. അന്തരീക്ഷ താപനില 31 ഡിഗ്രി സെൽഷ്യസിലും ഉയർന്ന സാഹചര്യത്തിലാണ് ഈ ഉപദേശം. ചൂട് കൂടുമ്പോഴാണല്ലോ നീന്തൽ വിനോദങ്ങളിൽ ഏർപ്പെടുന്നത്.
വെള്ളത്തിൽ പതിയിരിക്കുന്ന ഹാനികരമായ ബാക്ടീരിയകളെ കുറിച്ച് അവധിക്കാലം ആഘോഷിക്കുന്നവർക്ക് വിഷൻ വിദഗ്ദ്ധനായ മോർഗൻ സെയ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തടാകങ്ങളിലും നീന്തൽക്കുളങ്ങളിലും കാണപ്പെടുന്ന അകാന്തമീബ എന്ന ജീവികൾ കോർണിയയെ ബാധിച്ചാൽ ഗുരുതരമായ നേത്രരോഗത്തിന് കാരണമാകും.
മിക്കപ്പോഴും അകാന്തമീബ കോർണിയയുടെ ഉപരിതലത്തിൽ ഒരു മുറിവോ പോറലോ ഉണ്ടാക്കും. തുടർന്ന് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. മോർഗൻ പറയുന്നു: “അകാന്തമീബ കെരാറ്റിറ്റിസിൻ്റെ ലക്ഷണങ്ങളിൽ വേദനയും ചുവപ്പും, മങ്ങിയ കാഴ്ച, നേരിയ സംവേദനക്ഷമത, അമിതമായി കണ്ണുനീർ എന്നിവ. ചില കേസുകളിൽ അകാന്തമീബ അണുബാധ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കും.”
നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ക്ലോറിനും മറ്റ് രാസവസ്തുക്കളും പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ജൈവ സംയുക്തങ്ങൾ വിയർപ്പുമായി കലരുമ്പോൾ ദോഷകരമായ മറ്റ് പദാർത്ഥങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു.
സമുദ്രത്തിൽ നീന്തുന്നത് കണ്ണുകൾക്ക് ദോഷകരമാണ്. കാരണം ഒരു തുള്ളി കടൽവെള്ളത്തിൽ ഒരു ദശ ലക്ഷത്തിലധികം ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. ഈ സൂക്ഷ്മാണുക്കൾ ചിലപ്പോൾ അപകടകാരികളായേക്കാം. കടലിലെ ഉയർന്ന ഉപ്പിൻ്റെ അംശം കണ്ണിലെ കോശങ്ങളെ നിർജ്ജലീകരണം ചെയ്യും. കണ്ണുകളിൽ എന്തെങ്കിലും പൊടി കയറിയതായി തോന്നിയാൽ തിരുമ്മാതെ തുടർച്ചയായി ചിമ്മിക്കൊണ്ടിരുന്നാൽ കണ്ണുനീർ സ്വയം കണ്ണിനെ കഴുകിക്കോളും.