കഴിഞ്ഞ ദിവസം മൂന്നു മിലിട്ടറി കുതിരകളാണ് ലണ്ടനിൽ പുറത്തേക്ക് റോഡിലൂടെ ഓടിയത്. ഹൌസ് ഹോൾഡ് കാവൽറി മൌണ്ടഡ് റെജിമെൻ്റിൽ ആറു കുതിരകൾ പങ്കെടുക്കുകയായിരുന്നു. അവടെ നിയന്ത്രിക്കാൻ അഞ്ചു സൈനികരുണ്ടായിരുന്നു. പെട്ടെന്ന് ഒരു കുതിര ലണ്ടൻ ബസിൻ്റെ ശബ്ദമോ മറ്റോ കേട്ട് പരിഭ്രാന്തനായി. തുടർന്ന് രണ്ടു കുതിരകൾ പുറത്തിരുന്ന സൈനികരെ താഴെയിട്ടു.
മൂന്നു കുതിരകളും കൂടി റോഡിലേക്കിറങ്ങി. ഒരു ടാക്സിക്കാരൻ എടുത്ത വീഡിയോയിൽ ഒരു കുതിര കാറിൻ്റെ ബോണറ്റിൽ വന്നിടിക്കുന്നതു കാണാം. ഒരു കുതിരയെ വൈകാതെ പിടികൂടി തിരിച്ചു കൊണ്ടുവന്നു. എന്നാൽ മറ്റു രണ്ടു കുതിരകൾ ബഹുദൂരം ചുറ്റിനടന്നു. അതിനു ശേഷമാണ് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞത്.
കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് സൈനിക കുതിരകൾ ഇറങ്ങി ഓടിയത്. എന്നാൽ ഇപ്രാവശ്യം ഓടിയ കുതിരകളല്ല കഴിഞ്ഞ പ്രാവശ്യം ഓടിയത്. ഇപ്രാവശ്യം ഒരു കുതിരക്ക് നിസാര പരിക്ക് പറ്റി. സൈനികർക്ക് പരിക്കൊന്നും പറ്റിയില്ല.
കഴിഞ്ഞ പ്രാവശ്യം പ്ലാസ്റ്റിക് ടണലിലൂടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതിനെ തുടർന്നായിരുന്നു കുതിരകൾ പരിഭ്രാന്തരായത്. അന്ന് അഞ്ചു കുതിരകളാണ് റോഡിലൂടെ ഓടി ഡബിൾഡക്കർ ബസിൻ്റെയും മറ്റു വാഹനങ്ങളുടെയും നേരെ ചാടിയത്. അവയ്ക്ക് പരിക്കും പറ്റിയിരുന്നു. റോഡിലെ ആളുകൾക്കും പരിക്ക് പറ്റി. ഒരു പത്തു മിനിറ്റു കൊണ്ടാണ് ഈ സംഭവങ്ങളുണ്ടായത്. പരിക്ക് പറ്റിയ മൂന്നു കുതിരകൾ സുഖം പ്രാപിച്ചു. രണ്ടെണ്ണം ചികിത്സയിലാണ്.