2016 ജനുവരിക്കും 2018 നവംബറിനും ഇടയിൽ വിദേശകാര്യ മന്ത്രാലയത്തിന് വിവാഹിതരായ 4189 സ്ത്രീകളുടെ പരാതികൾ ലഭിച്ചു. ഇന്ത്യയിലെ ഭാര്യമാരെ വിദേശത്തുള്ള ഭർത്താക്കന്മാർ ഉപേക്ഷിച്ചുവെന്നതായിരുന്നു പരാതി. പഞ്ചാബിലും ആന്ധ്രപ്രദേശിലുമാണ് ഇതൊരു വലിയ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നത്. ഹരിയാന, ഡൽഹി, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പരാതികളും വരുന്നുണ്ട്.
ഈ പ്രശ്നത്തെപ്പറ്റി നടന്ന പഠനത്തിൽ കണ്ടെത്തിയത് കഴിഞ്ഞ കുറേ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ എണ്ണം പഞ്ചാബിൽ മാത്രം 1500-ഓളം ഉണ്ടെന്നാണ്. ഇവർ പിന്നീട് അച്ഛനമ്മമാർക്കും ബന്ധുക്കൾക്കും
ഭാരമായി മാറുന്നു. കുട്ടികൾ കൂടിയുണ്ടെങ്കിൽ ജീവിതം കൂടുതൽ ദുസ്സഹമായി മാറുന്നു.
അഡ്വ.മനാൽ അഗർവാൾ പറയുന്നതിങ്ങനെ :”ആന്ധ്രപ്രദേശിലെ കരീംനഗറിലെ പല പുരുഷന്മാരും ഗൾപിലേക്ക് പോകുന്നു. ഇവിടത്തെ 15 പോലീസ് സ്റ്റേഷനുകളിൽ ഓരോ മാസവും 50 മുതൽ 70 വരെ സ്ത്രീകൾ ഉപേക്ഷിക്കപ്പെടുന്നതായുള്ള കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. വിവാഹം കഴിഞ്ഞ ഉടനെ ഭർത്താക്കന്മാർ ഗൾഫിലേക്ക് പോകാനുള്ള വഴികൾ തേടുന്നു. ജോലി കിട്ടി പോയാൽ തിരിച്ചുവരാത്തതിൻ്റെ കാരണമായി അവർ പറയുന്നത് ഭാര്യമാരുടെ അവിഹിതബന്ധമാണ്.”
ഭർത്താക്കന്മാരെ തിരിച്ചു കിട്ടാനാണ് ഭാര്യമാർ പരാതി നൽകുന്നത്. അല്ലാതെ അവർ ശിക്ഷിക്കപ്പെടാനല്ല. 2019-ൽ കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് വിദേശത്ത് ഭർത്താക്കന്മാരുള്ള സ്ത്രീകൾ ഉറപ്പായും വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് നിയമം കൊണ്ടുവന്നിരുന്നു. പാസ്പോർട്ട് ആക്ടിലും വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ട ഭാര്യമാർ മാനസികവ്യഥ, തുടർന്നുള്ള ജീവിതത്തിൻ്റെ വെല്ലുവിളികൾ, വരുമാനമാർഗ്ഗം, കുട്ടികളുടെ ഉത്തരവാദിത്വം തുടങ്ങി വളരെയേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.