ഒരാൾക്ക് പത്തു കുട്ടികൾ ഉണ്ടെന്ന് പറഞ്ഞാൽ തന്നെ മൂക്കത്ത് വിരൽ വെയ്ക്കുന്ന കാലമാണിത്. അങ്ങനെയിരിക്കെ 42 വയസ്സുള്ള ഒരാൾക്ക് 557 കുട്ടികളുണ്ടെന്നു കേട്ടാലോ? അതും ലോകത്തെ പല പല രാജ്യങ്ങളിലായി പലയിടത്ത്. വിചിത്രമായി തോന്നുന്നുവോ? വന്ധ്യത പല രാജ്യങ്ങളിലെയും ദമ്പതിമാർ അനുഭവിക്കുന്ന പ്രശ്നമാണ്. ചികിത്സകൾ ചെയ്തു നോക്കി അതിലും ഫലമില്ലാതെ വന്നാൽ പലരും സ്വീകരിക്കുന്ന മാർഗ്ഗമാണ് ബീജം ദാനമായി സ്വീകരിക്കുക എന്നത്. ഇതിലൂടെ ധാരാളം പണം സമ്പാദിക്കുന്നവരുണ്ട്.
നെതർലാഡ് സ്വദേശിയായ ജൊനാഥൻ മീജർ തൻ്റെ 25-ാം വയസ്സു മുതൽ ബീജം ദാനം ചെയ്തു തുടങ്ങി. കൂടുതൽ ക്ലിനിക്കുകൾക്കു വേണ്ടി ദാനം നൽകൽ തുടർന്നു. ഇപ്പോൾ ഇദ്ദേഹത്തിന് ഈ രീതിയിൽ 550-ഓളം കുട്ടികൾ ജനിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ട്. താൻ ബീജം നൽകുന്നത് സൌജന്യമായാണ് എന്ന് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും പണം കൃത്യമായി നൽകാറുണ്ടെന്ന് ക്ലിനിക്കുകൾ പ്രതികരിച്ചു.
ഇദ്ദേഹത്തെ പറ്റി നെറ്റ് ഫ്ലിക്സ് യാഥാർത്ഥ്യ സംഭവങ്ങളെ പറ്റിയുള്ള ഒരു കേസ് ഡയറി സീരീസ് സ്ട്രീം ചെയ്തപ്പോഴാണ് ലോകം ഇതെപ്പറ്റി കൂടുതലറിഞ്ഞത്. ദ മാൻ വിത്ത് 1000 കിഡ്സ് എന്നാണ് സീരീസിൻ്റെ പേര്. 2017-ൽ കോടതി ഇദ്ദേഹത്തെ ബീജം ദാനം ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നു.
മീജർ ഒരു സംഗീതജ്ഞനാണ്. 2017-ൽ ഡച്ച് മന്ത്രാലയത്തിൻ്റെ അന്വേഷണത്തിൽ ഇദ്ദേഹം 102 കുട്ടികളുടെ പിതാവാണെന്ന് കണ്ടെത്തി. നിയമപരമായി അത്രയും ബീജദാനം ചെയ്യാൻ അനുവാദമില്ല.
മീജർ പറയുന്നത് സ്ത്രീകളുടെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ താൻ ഒരു നിമിത്തമായി എന്നാണ്. ദാനത്തിലൂടെ എത്ര കുട്ടികൾ ഉണ്ടായി എന്ന കണക്കുകൾ പരസ്യവും അതേ സമയം രഹസ്യവുമാണ്. ലോകം മുഴുവൻ സഞ്ചരിച്ച് ഇദ്ദേഹം ബീജം ദാനം ചെയ്തിരുന്നു എന്നാണ് കണ്ടെത്തൽ. ഇദ്ദേഹം ഇപ്പോൾ ഒരു യൂട്യബറുമാണ്. ഉക്രൈൻ. ജർമനി, ഇറ്റലി, പോളണ്ട്, ഹംഗറി, സ്വിറ്റ്സർലാൻഡ്, ഡെൻമാർക്ക്, സ്വീഡൻ, മെക്സിക്കോ, യുഎസ് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന് കുട്ടികളുണ്ട്.