ജാർഖണ്ഡ് ചത്തർപൂറിലെ ദലി പഞ്ചായത്ത് നിവാസിയാണ് കൌശൽ കിഷോർ ജസ് വാൾ. അദ്ദേഹത്തിൻ്റെ അച്ഛനുമമ്മയും കർഷകരായിരുന്നു. വനരാഖി മൂവ് മെൻ്റ് സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായ കൌശൽ കിഷോർ തൻ്റെ ലക്ഷ്യത്തെ പറ്റി പറഞ്ഞതിങ്ങനെ,”1966-ൽ രാജ്യമൊട്ടാകെ ഒരു ക്ഷാമം നേരിട്ടിരുന്നു. ആഹാരമോ വെള്ളമോ വേണ്ടത്ര ഉണ്ടായിരുന്നില്ല. അന്ന് എൻ്റെ അച്ഛൻ ഗ്രാമവാസികളോട് പറഞ്ഞിരുന്നത് ക്ഷാമമുണ്ടായതിൻ്റെ കാരണം വനത്തിലെ വൃക്ഷങ്ങൾ വെട്ടിക്കളഞ്ഞതാണ് എന്നായിരുന്നു. എൻ്റെ അച്ഛൻ്റെ ഈ വാക്കുകളാണ് എൻ്റെ പരിസ്ഥിതി പ്രവർത്തനത്തിന് അടിത്തറയിട്ടത്.”
1967-ൽ കൌശൽ കിഷോർ തൻ്റെ സ്വന്തം ഭൂമിയിൽ ആദ്യമരം നട്ടു. അന്നു മുതലാണ് ജംഗിൾ ലഗാവോ ജംഗിൾ ബചാവോ (വനം സൃഷ്ടിക്കൂ വനം രക്ഷിക്കൂ) മൂവ് മെൻ്റിന് തുടക്കമായത്. ഇതുവരെ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെ 128 ജില്ലകളിലും 7 വിദേശരാജ്യങ്ങളിലുമായി 50 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, മ്യാൻമാർ, സിംഗപ്പൂർ, മലേഷ്യ, ബ്രസീൽ എന്നിവയാണ് ഏഴ് രാജ്യങ്ങൾ. എല്ലായിടത്തുമായി ഒരു കോടി വൃക്ഷത്തൈകൾ നടാനാണ് ലക്ഷ്യമിടുന്നത്. അന്തരീക്ഷ മലിനീകരണത്തിൻ്റെ ഒരേയൊരു പരിഹാര മാർഗ്ഗം വനം സൃഷ്ടിക്കുക എന്നതാണെന്ന് കൌശൽ കിഷോർ പറഞ്ഞു. വനം വെട്ടിത്തെളിക്കരുത്, വനം വെച്ചുപിടിപ്പിക്കുകയും വേണം.
വനരാഖി മൂവ് മെൻ്റിൻ്റെ ഭാഗമായി ഇതുവരെ 20 ലക്ഷത്തോളം മരങ്ങൾക്ക് അദ്ദേഹം രാഖി കെട്ടിക്കഴിഞ്ഞു. 58 വർഷത്തെ പരിസ്ഥിതി പ്രവർത്തനത്തിന് 54 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.