നാദിയ കൊമനേച്ചി
1976-ല്‍ മോണ്‍ട്രിയോള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുമ്പോള്‍ നാദിയയ്ക്ക് വയസ്സ് പതിന്നാല്. ഈ ഒളിമ്പിക്സില്‍ നാദിയ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും നേടി. ജിംനാസ്റ്റിക്സിലെ അത്ഭുതപ്രതിഭയായിരുന്ന നാദിയ 1980-ലെ മോസ്കോ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും നേടി. പ്ലാസ്റ്റിക് ഗേള്‍ എന്നറിയപ്പെട്ടിരുന്ന ഈ റുമേനിയന്‍ താരം 1984-ല്‍ മത്സരരംഗത്തുനിന്നും വിരമിക്കുകയും ചെയ്തു.
പാവോ നൂര്‍മി
പറക്കും ഫിന്‍, ഓട്ടക്കാരുടെ രാജാവ് എന്നീ വിശേഷണങ്ങള്‍ക്കുടമയായ പാവോ നൂര്‍മി ഫിന്‍ലന്‍ഡുകാരനാണ്. ആന്‍റ്വെര്‍പ്പ് ഒളിമ്പിക്സിലാണ് ആദ്യമായി മത്സരിച്ചത്. ആൻ്റ് വെര്‍പ്പില്‍ മൂന്ന് സ്വര്‍ണങ്ങള്‍ നേടി. 1924-ലെ പാരീസ് ഒളിമ്പിക്സില്‍ അഞ്ച് സ്വര്‍ണങ്ങള്‍ കരസ്ഥമാക്കി. 1500 മീറ്റര്‍, 5000 മീറ്റര്‍, 10,000 മീറ്റര്‍, ക്രോസ്കണ്‍ട്രി എന്നീ ഇനങ്ങളിലായിരുന്നു മെഡലുകള്‍ സ്വന്തമാക്കിയത്. ദാരിദ്യത്തോട് പൊരുതി ദീര്‍ഘദൂരഓട്ടക്കാരനായ നൂര്‍മി പല ലോകറെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു. ഹെല്‍സിങ്കിയില്‍ നടന്ന ഒളിമ്പിക്സിന് തിരികൊളുത്തിയത് നൂര്‍മിയായിരുന്നു.
ഫാനി ബ്ലാങ്കേഴ്സ്
നെതര്‍ലാന്‍ഡുകാരിയായ ഫാനി പതിനെട്ടാം വയസ്സില്‍ ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുത്തു. അന്ന് നിരാശയായിരുന്നു ഫലം. പിന്നീട് 1984-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുമ്പോള്‍ ഫാനിക്ക് വയസ്സ് 30. അതായത് മിക്ക താരങ്ങളും ഈ പ്രായത്തിലാണ് വിരമിക്കുക. പറക്കും വീട്ടമ്മ എന്നറിയപ്പെട്ടിരുന്ന ഫാനി ലണ്ടന്‍ ഒളിമ്പിക്സില്‍ നാല് സ്വര്‍ണം കരസ്ഥമാക്കി. കഠിനമായ പരിശീലനമായിരുന്നു ഫാനിയെ സഹായിച്ചത്. 100 മീറ്റര്‍, 200 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ്, 4ഃ400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലായിരുന്നു ഫാനി മത്സരിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച വനിതാതാരമായി അന്തര്‍ദ്ദേശീയ അത്ലറ്റിക് ഫെഡറേഷന്‍ ഫാനി ബ്ലാങ്കേഴ്സിനെ തിരഞ്ഞെടുത്തിരുന്നു.
ലാറിസ്സാ ലാറ്റിനിന
ഒളിമ്പിക്സില്‍ ആകെ ഒമ്പത് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവും നേടിയ ഈ ജിംനാസ്റ്റിക് താരം സോവിയറ്റ് യൂണിയനിലെ ബാലെനടിയായിരുന്നു. ലോകജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പിലും അനേകം തവണ മെഡലുകള്‍ നേടിയിട്ടുണ്ട്. പില്‍ക്കാലത്ത് ജിംനാസ്റ്റിക് കോച്ചായി.
റേ ഇവ്റി
നാല് ഒളിമ്പിക്സുകളില്‍ നിന്നായി പത്ത് സ്വര്‍ണമെഡലുകള്‍ നേടിയിട്ടുണ്ട്. 1900-ലെ പാരീസ് ഒളിമ്പിക്സില്‍ ഒരേ ദിവസം മൂന്ന് സ്വര്‍ണവും 1904-ലെ സെന്‍റ്ലൂയിസ് ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണവും 1908-ല്‍ രണ്ട് സ്വര്‍ണവും നേടി. കൂടാതെ 1906-ലെ ഇടക്കാല ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണം നേടി. നിന്നുകൊണ്ടുള്ള ഹൈജമ്പ്, ട്രിപ്പിള്‍ജമ്പ്, ലോംഗ്ജമ്പ് എന്നിവയിലായിരുന്നു നേട്ടങ്ങള്‍. നിന്നുകൊണ്ടുള്ള ഇത്തരം ചാട്ടങ്ങള്‍ ഇന്നത്തെ ഒളിമ്പിക്സിലില്ല. ചെറുപ്പത്തിലേ പോളിയോ ബാധിച്ച ഇവ്റിയുടെ ആത്മവിശ്വാസവും മനോധൈര്യവും കഠിനപരിശ്രമവുമാണ് അദ്ദേഹത്തെ താരമാക്കിയത്.