1912 ഏപ്രില്‍ 14-നാണ് വന്മഞ്ഞുകട്ടയില് ഇടിച്ച് ടൈറ്റാനിക് കപ്പല്‍ തകര്‍ന്നത്. 1985-ല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ കപ്പലില്‍ നിന്ന് കൗതുകമേറിയ പല വസ്തുക്കളും കണ്ടെത്തുകയുണ്ടായി. കടലിന്റെ ആഴങ്ങളില്‍ മുങ്ങിപ്പോയ കപ്പലുകളില്‍ ഒന്നു മാത്രമാണ് ടൈറ്റാനിക്. ടൈറ്റാനികിൽ ഉണ്ടായിരുന്നതിനേക്കാളും എത്രയോ വിലപിടിച്ച വസ്തുക്കള്‍ നിറഞ്ഞവയായിരുന്നു ആ കപ്പലുകള്‍ മിക്കതും.
എച്ച്.എം.എസ്.സസെക്സ്
ഇത് ഒരു 80 ഗണ്‍ ഇംഗ്ലീഷ് യുദ്ധക്കപ്പല്‍. 1694-ല്‍ ഫ്രഞ്ചുകാരുടെ ആക്രമണത്തില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ 500 പേരുമായി ഈ കപ്പല്‍ യാത്ര തിരിച്ചു. സാവോയിലെ ഡ്യൂക്കിന് നല്‍കാനുള്ള വന്‍സമ്പത്ത് ഈ കപ്പലിലുണ്ടായിരുന്നു. ഇന്നത്തെ വിലയനുസരിച്ച് നാല് ബില്യന്‍ ഡോളര്‍ മൂല്യമുള്ള നിധിശേഖരമായിരുന്നു അത്.
എന്നാല്‍ കപ്പല്‍ ലക്ഷ്യസ്ഥാനത്തെത്തിയില്ല. ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ ഗിബ്രാള്‍ട്ടര്‍ കടലിടുക്കിനു സമീപം കപ്പല്‍ തകര്‍ന്നു. പിന്നീട് സാവോയിലെ ഡ്യൂക്ക് ഫ്രാന്‍സുമായി സന്ധിയിലേര്‍പ്പെട്ടു. സമ്പത്തുമായി കപ്പല്‍ എത്തിയിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
വ്രോവ് മാരിയ
ഇത് ഒരു ഡച്ച് കപ്പലായിരുന്നു. ഇതിനുള്ളില്‍ ഉണ്ടായിരുന്നത് വിലപ്പെട്ട പെയിന്റിംഗുകളും വസ്ത്രങ്ങളും മറ്റ് വിലപ്പെട്ട വസ്തുക്കളും. ആംസ്റ്റര്‍ഡാമില്‍ നിന്നും റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബെര്ഗിലേക്കായിരുന്നു യാത്ര. 1771-ല്‍ ഫിന്‍ലാന്റ് തീരത്തിനടുത്തുവെച്ചുണ്ടായ കൊടുങ്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട കപ്പല്‍ പാറയിലിടിച്ചുതകര്‍ന്നു.
1999-ല്‍ ഈ കപ്പല്‍ ഒരു കേടുപാടും കൂടാതെ കടലിന്റെ അടിത്തട്ടില്‍ കിടക്കുന്നത് മുങ്ങല്‍വിദഗ്ദ്ധര്‍ കണ്ടെത്തി.
മേരി റോസ്
ഹെന്റി രാജാവ് എട്ടാമന്റെ കാലത്തുള്ള യുദ്ധക്കപ്പലാണ് മേരി റോസ്. 30 വര്‍ഷത്തെ സേവനത്തിനുശേഷം കപ്പല്‍ 1545-ല്‍ ഇംഗ്ലണ്ടിലെ ആഴക്കടലില്‍ മുങ്ങിപ്പോയി. കപ്പല്‍ മുങ്ങിപ്പോയത് ഫ്രാന്‍സിന്റെ പീരങ്കിആക്രമണത്താലാണെന്നും അങ്ങനെയല്ല പ്രകൃതിക്ഷോഭം മൂലമാണെന്നും പറയപ്പെടുന്നു. ഹെന്റിയുടെ ഇളയസഹോദരി മേരിയുടെ പേരായിരുന്നു കപ്പലിന് നല്‍കിയിരുന്നത്. രാജാവിന്റെ പ്രിയപ്പെട്ട കപ്പലുകളിലൊന്നായിരുന്നു മേരിറോസിനെ 1971-ല്‍ കണ്ടെത്തി. 1982-ല്‍ കപ്പലിനെ ഉയര്‍ത്തിയെടുത്തു. ഈ സംഭവം ടെലിവിഷനിലൂടെ ലൈവായി കാണിക്കുകയും ചെയ്തു.