120 ഇനം പ്രത്യേക മാമ്പഴങ്ങൾ പ്രദർശിപ്പിച്ച മാംഗോ ഫെസ്റ്റിവൽ ജൂലൈ 12 മുതൽ 14 വരെ മൂന്ന് ദിവസത്തേക്ക് നടന്നു. മാമ്പഴോത്സവത്തിൽ യു.പി., ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴ കർഷകരാണ് പങ്കെടുത്തത്. മാമ്പഴം തിന്നുന്ന മത്സരവും പരിശീലന സെമിനാറും സംഘടിപ്പിച്ചു.
ജപ്പാനിലേക്കും മലേഷ്യയിലേക്കും 40 ടൺ മാമ്പഴം കയറ്റുമതി ചെയ്യുമെന്ന് ഉത്തർപ്രദേശ് അവധ് ശിൽപ് ഗ്രാമിൽ മാമ്പഴോത്സവം 2024 ഉദ്ഘാടനം ചെയ്തകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. 160 വർഷത്തെ ചരിത്രത്തിലാദ്യമായി ലഖ്നൗവിലെ പ്രശസ്തമായ ദസറി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യും.
“ഇന്ത്യയിൽ ദസറി മാമ്പഴത്തിൻ്റെ വില കിലോഗ്രാമിന് 60 മുതൽ 100 രൂപ വരെയാണ്. അമേരിക്കൻ വിപണിയിൽ അവയുടെ വില കിലോഗ്രാമിന് 900 രൂപ ആയിരിക്കും. തീരുവ, ചരക്ക്, വിമാനക്കൂലി എന്നിവ കണക്കിലെടുക്കുമ്പോൾ ഒരു കിലോഗ്രാം മാമ്പഴം അമേരിക്കയിലേക്ക് അയയ്ക്കുന്നതിന് 250-300 രൂപ ചിലവാകും,”ആദിത്യനാഥ് പറഞ്ഞു.
യു.പി. സംസ്ഥാനത്തെ തോട്ടക്കാർ 3,15,000 ഹെക്ടർ സ്ഥലത്ത് 58 ലക്ഷം മെട്രിക് ടൺ മാമ്പഴം ഉത്പാദിപ്പിച്ചുവെന്നും ഇത് രാജ്യത്തെ മാമ്പഴ ഉൽപാദനത്തിൻ്റെ ഏകദേശം 30 ശതമാനമാണെന്നും ആദിത്യനാഥ് പറഞ്ഞു. കേന്ദ്ര സർക്കാരുമായി സഹകരിച്ച് യു.പി. കർഷകരെ സഹായിക്കുന്നതിനായി സഹരൻപൂർ, അംരോഹ, ലഖ്നൗ, വാരണാസി എന്നിവിടങ്ങളിൽ സർക്കാർ നാല് പാക്ക് ഹൗസുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഫാർസി ലോഗ്, നസുഖ് ബദാൻ, ജമാദർ, ജലാൽ, അലിഫ് ലൈല, സെൻസേഷൻ, കാലാ പേടി, സ്വർണ ചിതല, ഹർദിൽ അസീസ്, തായ് ക്രൂസ് തുടങ്ങിയവയാണ് പ്രദർശിപ്പിച്ച മാമ്പഴങ്ങളുടെ പേരുകൾ. മുഗൾ ചക്രവർത്തിയായ ജഹാംഗീറിൻ്റെ പേരിലും ബംഗാൾ നവാബ് മിർ ജാഫറിൻ്റെ പേരിലും മംഗോളിയൻ-തുർക്കി ജേതാവായ തൈമൂറിൻ്റെ പേരിലുമുള്ള മാമ്പഴങ്ങൾ ഉണ്ടായിരുന്നു.