കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്. 57 വയസ്സായിരുന്നു. രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം.
ബംഗളുരു നമ്മ മെട്രോയിലെ കന്നഡ അനൌൺസ്മെൻ്റുകൾക്ക് ശബ്ദം നൽകി അപർണ പ്രശസ്തി നേടിയിരുന്നു. മെട്രോ യാത്രക്കാർക്ക് സ്ഥിരപരിചിതമായ ശബ്ദം : ദയവിട്ടു ഗമനസി, മുണ്ടിന നിൽഡന.
ചിക്കമംഗളൂരു കടൂർ താലൂക്കിലെ പനച്ചനഹള്ളിയിലാണ് അപർണ ജനിച്ചത്. പിതാവ് ഒരു കന്നഡ പ്രസിദ്ധീകരണത്തിൽ പത്രപ്രവർത്തകനായിരുന്നു. സംഗീതത്തിലും സാഹിത്യത്തിലും താൽപ്പര്യമുണ്ടായിരുന്ന അപർണ പുട്ടണ്ണ കനഗലിൻ്റെ 1985-ലെ കന്നഡ ചിത്രമായ മസാനദ ഹൂവുവിലൂടെ അംബരീഷിനൊപ്പം അരങ്ങേറ്റം കുറിച്ചു.
1990-കളിൽ ബംഗളുരു ആകാശവാണിയിൽ റേഡിയോ ജോക്കിയായും ഡിഡി ചന്ദനയിൽ അവതാരകയായും അപർണ പ്രവർത്തിച്ചു. പിന്നീട് മൂടല മാനെ, പ്രീതി ഇല്ലാ മേലെ തുടങ്ങിയ ഹിറ്റ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. കന്നഡ ചലച്ചിത്ര-നാടക നടി പത്മജ റാവു പറഞ്ഞത് അപർണയ്ക്ക് കന്നഡ ഭാഷയിൽ നല്ല ജ്ഞാനവും ഭാഷാപ്രാവീണ്യവും ഉണ്ടായിരുന്നുവെന്നാണ്.
ആകാശവാണി എഫ്എം റെയിൻബോയിൽ അവതാരകയായിരുന്ന കാലം മുതൽ അപർണയെ അറിയാവുന്ന വാസന്തി ഹരിപ്രകാശ് പറഞ്ഞത് ‘ഒരു അവതാരക എന്ന നിലയിൽ അവളുടെ വ്യക്തതയുള്ള ഉച്ചാരണം എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു’ എന്നാണ്.
സംഗ്രാമ, നമ്മൂറ രാജ, സാഹസ വീര, മാതൃ വാത്സല്യ, ഒളവിന അസരെ, ഇൻസ്പെക്ടർ വിക്രം, ഒണ്ടാഗി ബാലു, ഡോക്ടർ കൃഷ്ണ തുടങ്ങിയ വിവിധ കന്നഡ ചിത്രങ്ങളിൽ അപർണ അഭിനയിച്ചിട്ടുണ്ട്.
1998-ലെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എട്ട് മണിക്കൂർ തുടർച്ചയായി ഷോകൾ അവതരിപ്പിച്ച് അപർണ ഒരിക്കൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. റേഡിയോയിലെ അവതരണം കേട്ടാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ബെംഗളൂരു മെട്രോയിൽ യാത്രക്കാരുടെ ബോർഡിംഗ്, ഡീബോർഡിംഗ് എന്നിവയുടെ അറിയിപ്പുകൾക്കായി അവരുടെ ശബ്ദം റെക്കോർഡ് ചെയ്തത്.
2013 ലെ ബിഗ് ബോസ് കന്നഡ സീസൺ 1 ലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അവർ. 2015 ൽ മജാ ടാക്കീസ് കോമഡി ഷോയിൽ അപരണ ‘വരലക്ഷ്മി’ ആയി അഭിനയിച്ചു. കന്നഡ എഴുത്തുകാരനും ആർക്കിടെക്റ്റുമാണ് ഭർത്താവ് നാഗരാജ് വസ്താരേ.