അടുത്തിടെ ഹരിയാനയിലെ നുഹ് ജില്ലയിൽ ഒരു പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്ത്രീകളെ ഗർഭിണിയാക്കിയാൽ പ്രത്യുപകാരമായി തൊഴിൽരഹിതരായ യുവാക്കൾക്ക് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാം എന്നതായിരുന്നു പരസ്യം. വൈറലായ പരസ്യം പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഹരിയാന പോലീസ് ഉടൻ നടപടി സ്വീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കാനുള്ള ഈ പരസ്യം വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. നിരവധി സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഒരു സംഘം തട്ടിപ്പ് നടത്തിയത്. പ്രധാനമായും തൊഴിലില്ലാത്ത യുവാക്കളായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. പണത്തിൻ്റെയും ലൈംഗികതയുടെയും അത്യാർത്തിക്കായി തൊഴിൽ രഹിതരായ യുവാക്കൾ ഈ കെണിയിൽ വീഴുമെന്ന് തട്ടിപ്പുകാർക്ക് ഉറപ്പായിരുന്നു.
സോഷ്യൽ മീഡിയയിലെ പരസ്യം കണ്ട് ആരെങ്കിലും ബന്ധപ്പെട്ടാൽ രജിസ്ട്രേഷൻ ഫീസെന്ന പേരിൽ വൻതുക ഈടാക്കും. ഒന്നിലധികം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പരസ്യം നൽകുകയായിരുന്നു തട്ടിപ്പുകാർ. ഇത്തരത്തിലുള്ള നിരവധി വ്യാജ അക്കൗണ്ടുകൾ പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാജ പരസ്യങ്ങളിൽ നിന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന സന്ദേശവും പൊലീസ് നൽകിയിട്ടുണ്ട്.