ഇടമലക്കുടിയിൽ എലി തിന്നത് ആറു ടൺ റേഷൻ അരി! ഗോത്രവർഗക്കാർക്കായി വിതരണം ചെയ്യാനുള്ള റേഷനരിയുടെ ശേഖരത്തിലെ ക്രമക്കേടിനെപ്പറ്റി അന്വേഷണം തുടങ്ങിയതോടെയാണ് ഈ വിശദീകരണം.ഗോഡൗണിലെ ആറു ടണ്ണിലധികം അരി പല കാലഘട്ടങ്ങളിലായി എലി തിന്നെന്നാണു സ്റ്റോർ കീപ്പർ നൽകിയ വിശദീകരണം. രാജമല പെട്ടിമുടിയിലാണ് ഈ ഗോഡൗൺ.
പൊതുവിതരണ വകുപ്പിലെയും അരി വിതരണത്തിന്റെ ചുമതലയുള്ള ദേവികുളം ഗിരിജൻ സൊസൈറ്റിയിലെയും ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.മുൻ സൊസൈറ്റി സെക്രട്ടറിയും നിലവിൽ ഗോഡൗണിന്റെ സ്റ്റോർ കീപ്പറുമായ ആളുടേതാണു വിശദീകരണം.സ്‌റ്റോർ കീപ്പർ ചുമതലയിൽ നിന്ന് ഇയാളെയും സഹോദരനെയും കഴിഞ്ഞ ദിവസം നീക്കിയിരുന്നു.ക്രമക്കേടുകൾ സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫിസർക്കു റിപ്പോർട്ട് നൽകുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ സഞ്ജയ് നാഥ് പറഞ്ഞു.ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്ക് 20 ദിവസമായി റേഷനരി കിട്ടാതെ വന്നതോടെ അടിയന്തര നടപടിയെടുക്കാൻ കലക്ടർ പൊതുവിതരണ വകുപ്പിനു നിർദേശം നൽകി.പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അരി കാണാതായ വിവരം പുറത്തറിഞ്ഞത്.