സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു.തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തി.കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് പറഞ്ഞു.2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയെ ഉപയോഗിച്ച് സംസ്ഥാനത്ത് നടത്തിയ സർവേയിൽ 64006 കുടുംബങ്ങളെ അതിദാരിദ്യമനുഭവിക്കുന്നവരായി കണ്ടെത്തിയത്. ഇതിൽ 1071 കുടുംബങ്ങളാണ് കോട്ടയം ജില്ലയിലുണ്ടായിരുന്നത്.ഇതിൽ മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയ ശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ഓരോ കുടുംബത്തിനും പ്രത്യേക പദ്ധതി എന്ന നിലയിൽ മൈക്രോപ്ലാനുകൾ തയാറാക്കിയാണ് നേട്ടം കൈവരിച്ചതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി വി എൻ വാസവൻ പറഞ്ഞു.അതിദാരിദ്ര്യ നിർമാർജനത്തിൽ ജില്ലയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സ്മരണിക മന്ത്രി എം.ബി. രാജേഷ് മന്ത്രി വി.എൻ. വാസവന് നൽകി പ്രകാശനം ചെയ്തു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു.

