തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തിയെന്ന് റിപ്പോർട്ട്.ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഉപകരണം കാണാനില്ല എന്ന് പരാമർശിച്ചിരുന്നു. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡോ. ഹാരിസ് ഹസ്സൻ വകുപ്പ് മേധാവിയായ യൂറോളജി വിഭാഗത്തിൽ നിന്ന് ഉപകരണം നഷ്ടമായെന്നും ഡോക്‌ടർ തന്നെ ഇക്കാര്യം സമ്മതിച്ചെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 12 ലക്ഷം രൂപ വിലവരുന്ന ഉപകരണം കാണാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ ഉപകരണം യൂറോളജി വിഭാഗത്തിലെ ഓപ്പറേഷൻ തീയേറ്ററിൽ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മെഡിക്കൽ കോളജ് ആരോഗ്യവകുപ്പിന് ഉടൻ കൈമാറുമെന്നാണ് വിവരം.

