പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്

പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

തിരുവനന്തപുരം: ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളിലും, നിരീക്ഷണത്തിലുള്ള സമീപ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള പഞ്ചായത്ത് തല സമിതികള്‍ അടിയന്തിരമായി കൂടുവാനും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

ഇത് ജില്ലാ തലത്തില്‍ മോണിറ്റര്‍ ചെയ്യേണ്ടതും നടപടികളുടെ റിപ്പോര്‍ട്ട് സംസ്ഥാന തലത്തില്‍ അറിയിക്കേണ്ടതുമാണ്.

എല്ലാ ജില്ലകളിലേയും വണ്‍ ഹെല്‍ത്ത് കമ്മിറ്റികളെ ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കി.

കേരളത്തില്‍ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. എങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണ്.

ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്.

എന്താണ് പക്ഷിപ്പനി

പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1). ഇത് ഒരു വൈറസ് രോഗമാണ്.

പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്.

പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല.

എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം.

ആ വൈറസ്ബാധ ഗുരുതരമായ രോഗ കാരണമാകാം.

പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കേണ്ടവ

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം.

രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.

രോഗലക്ഷണങ്ങള്‍

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍.

രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുക.

പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്.

അവരുടെ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുക.

രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

Leave a Reply

spot_img

Related articles

രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ സാഹചര്യവും അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം....

കൊവിഡ് ; പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം: വീണാ ജോർജ്

പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ...

ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ നേരിയ വർധനവ്

ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ നേരിയ വർധനവ്. കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ കണക്കുകൾ...

ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനേടാം: സഞ്ചരിക്കുന്ന അവബോധ വാന്‍

തിരുവനന്തപുരം: ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ അവബോധ വാന്‍...