ലോകത്തെ മാലിന്യ വിമുക്തമാക്കാനുള്ള ശ്രമങ്ങളിൽ മാതൃകയാവുകയാണ് പഞ്ചാബിലെ ഒരു ഗ്രാമം. പഞ്ചാബിലെ ബത്തിന്ദ്ര ജില്ലയിലെ ബല്ലൂ ഗ്രാമത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ഗ്രാമവാസികൾ ചെയ്യുന്ന കാര്യങ്ങൾ എടുത്തു പറയേണ്ടതു തന്നെ. പരിസ്ഥിതിക്ക് ആഘാതമുണ്ടാകാത്ത തരത്തിൽ മാലിന്യനിർമ്മാർജ്ജത്തിനുള്ള വഴി കണ്ടെത്തുകയാണിവിടെ.
അതിൻ്റെ ഭാഗമായിട്ടാണ് പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിച്ചിട്ട് പകരം അതേ തൂക്കത്തിന് ശർക്കര നൽകിയത്. ഗ്രാമപഞ്ചായത്തും സേവാസൊസൈറ്റികളും ചേർന്ന് ഗ്രാമത്തിലെ വായനശാലയിലാണ് പരിപാടി സംഘടിപ്പിച്ചത്.
295 കിലോ പ്ലാസ്റ്റിക് ഗ്രാമവാസികളിൽ നിന്ന് ലഭിച്ചു. അവർക്കെല്ലാം കൊണ്ടുവന്ന പ്ലാസ്റ്റിക്കിൻ്റെ അതേ തൂക്കത്തിന് ശർക്കര കൊടുത്തു. പ്ലാസ്റ്റിക്കിനു പകരം തുണി സഞ്ചികളും ജൂട്ട് (ചണം) സഞ്ചികളും ഉപയോഗിക്കാനുള്ള ആഹ്വാനവും നൽകി.
പഞ്ചാബിലെ കർഷകരുടെ ഒരു പ്രധാന പ്രശ്നമാണ് വിളവെടുപ്പിനു ശേഷമുള്ള അവശിഷ്ടങ്ങൾ. ഇത് വയലിൽ ഇട്ട് കത്തിച്ചാൽ വലിയ വായു മലിനീകരണത്തിന് കാരണമാകും. കഴിഞ്ഞ ഒക്ടോബറിൽ ഈ അവശിഷ്ടം കത്തിക്കരുതെന്ന് കർഷകരോട് പറഞ്ഞു. ഭൂമി ഉടമകൾക്ക് അവശിഷ്ടം കത്തിക്കാതിരുന്നാൽ ഏക്കറിന് 500 രൂപയും വാഗ് ദാനം ചെയ്തിരുന്നു.