ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2024 റിപ്പോർട്ട് അനുസരിച്ച് വരുന്ന 50-60 വർഷങ്ങളിൽ ലോക ജനസംഖ്യ വർദ്ധിക്കുന്നത് തുടരും. 2024 ൽ ഇത് 8.2 ബില്യണിലാണ് എത്തിനിൽക്കുന്നത്.
ഇത് 2080-കളുടെ മധ്യത്തിൽ ഏകദേശം 10.3 ബില്യൺ കൂടും. നൂറ്റാണ്ടിൻ്റെ അവസാനത്തോടെ 10.2 ബില്യൺ ആളുകൾ കുറയാൻ തുടങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ ചൈനയെ മറികടന്ന ഇന്ത്യ, 2100 വരെ ആ സ്ഥാനം നിലനിർത്തും.
“നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ രാജ്യമായി ഇന്ത്യ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ ജനസംഖ്യ 2060-കളുടെ തുടക്കത്തിൽ ഏകദേശം 1.7 ബില്യണിലെത്തിയതിന് ശേഷം 12 ശതമാനം കുറയും,” ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക വകുപ്പ് പ്രസിദ്ധീകരിച്ച യുഎൻ റിപ്പോർട്ടിലാണ് ഭാവിയെക്കുറിച്ചുള്ള പ്രവചനം.
ഇപ്പോൾ 2024-ൽ ഇന്ത്യയുടെ ജനസംഖ്യ 1.45 ബില്യണായിട്ടുണ്ട്. ഇത് 2054-ൽ 1.69 ബില്യണായി ഉയരും. ഇതിനുശേഷം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 1.5 ബില്യണായി കുറയും. എന്തായാലും ഇന്ത്യക്ക് തന്നെയായിരിക്കും ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവി.
നിലവിൽ 2024-ൽ 1.41 ബില്യണുള്ള ചൈനയുടെ ജനസംഖ്യ 2054-ൽ 1.21 ബില്യണായി കുറയുമെന്നും 2100-ഓടെ 633 ദശലക്ഷമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയിൽ 2024 നും 2054 നും ഇടയ്ക്ക് 204 മില്യൺ ആളുകൾ കുറയും. ജപ്പാനിൽ 21 മില്യണും റഷ്യയിൽ 10 മില്യണും കുറയും.
ഏറ്റവും കൂടുതൽ ജനസംഖ്യാ കുറവ് നടക്കുന്നത് ചൈനയിലായിരിക്കും. 2100 ആകുമ്പോഴേക്കും ചൈനയിൽ ഇപ്പോഴുള്ളതിൻ്റെ പകുതി ആളുകളേ ഉണ്ടാകൂ. 1950 കളിൽ ഉണ്ടായിരുന്ന സംഖ്യയിലേക്ക് തിരിച്ചുവരും. ചൈനയിൽ ജനനനിരക്ക് ഇപ്പോൾ തന്നെ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.