കുട്ടികൾക്ക് ഒരു വയസ്സ് കഴിഞ്ഞാൽ പിന്നെ പശുവിൻ പാലാണ് പതിവായി കൊടുക്കാറുള്ളത്. മുലപ്പാൽ പോലെ പശുവിൻ പാലും പോഷക നിറഞ്ഞതും കുട്ടികൾക്ക് യോജിച്ചതുമാണ്.
റായ്പൂരിൽ ആണ് അമ്മമാരായി പാൽ നൽകുന്ന പശുക്കൾക്ക് നന്ദി പ്രകടിപ്പിക്കാനായി ഒരു കാര്യം ചെയ്തു തുടങ്ങിയിരിക്കുന്നത്. റായ്പൂരിൽ വീർ ഛത്രപതി ശിവജി സ്കൂളിൽ കഴിഞ്ഞ ഒരു വർഷമായി ഇത് തുടരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഇവിടെ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഓരോ വിദ്യാർത്ഥിയും ടിഫിൻ ബോക്സിൽ ഓരോ ചപ്പാത്തി എല്ലാ ദിവസവും അധികം കൊണ്ടുവരണം. ഇത് തെരുവിൽ അലഞ്ഞു നടക്കുന്ന പശുക്കൾക്ക് നൽകാനുള്ളതാണ്.
ചപ്പാത്തി കൊണ്ടുവരാൻ കുട്ടികൾ എല്ലാവരും ഉത്സാഹത്തിലാണ്. അമ്മമാർ ഓരോ ചപ്പാത്തി ടിഫിൻ ബോക്സിൽ കൂടുതലായി നൽകുന്നു. സ്കൂൾ കോമ്പൗണ്ടിൽ സ്റ്റീൽ കൊണ്ടുള്ള രണ്ടു വലിയ പാത്രങ്ങൾ വെച്ചിട്ടുണ്ട്.
കുട്ടികൾ എല്ലാ ദിവസവും സ്കൂളിൽ എത്തിയാൽ ഇതിലേക്ക് അവരവരുടെ ഓരോ ചപ്പാത്തി ഇടേണ്ടതാണ്. എല്ലാവരും ഇട്ടുകഴിഞ്ഞ് പാത്രം നിറയുമ്പോൾ ഇത് തെരുവിലെ പശുക്കൾക്ക് നൽകുന്നു. ഈ പദ്ധതി ഇപ്പോൾ ഈ ഒരു സ്കൂളിൽ മാത്രമേ നിലവിലുള്ളൂ.