ഹരിവരാസനം പുരസ്കാരം പി.കെ. വീരമണിദാസന് സമ്മാനിച്ചു

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പി.കെ. വീരമണിദാസന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിച്ചു. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തും അയ്യപ്പഭക്തിഗാന മേഖലയിലും നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയത്.

തമിഴ്, തെലുങ്ക്, കന്നട, സംസ്കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ആൽബങ്ങളും ഗാനങ്ങളും അതിൽ എടുത്തു പറയേണ്ടവയാണ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഹരിവരാസനം അവാർഡ്. ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മീഷ്ണർ സി.എൻ രാമൻ, റിട്ടയേഡ് പ്രൊഫസർ പാൽക്കുളങ്ങര കെ. അംബികാദേവി എന്നിവരടങ്ങുന്ന പാനലാണ് അവാർഡ് നിർണയം നടത്തിയത്. ചടങ്ങിൽ, അമേരിക്കയിൽ സ്ഥിരതാമസക്കാരനായ കുര്യാക്കോസ് മണിയാട്ടുകുടി ഒരുക്കിയ അയ്യൻ വാഴും പൂമല എന്ന ഭക്തിഗാന ആൽബം മന്ത്രി പുറത്തിറക്കി.

സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമോദ് നാരായണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.യു ജെനീഷ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ എ. ഷിബു, ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ. എ. അജികുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജ്‌, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു, ദേവസ്വം കമ്മീഷണർ സി.എൻ രാമൻ, തിരുവാഭരണം കമ്മീഷണർ സി. സുനില, ദേവസ്വം ബോർഡ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വീരമണി ദാസനെ അഭിനന്ദിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ

ഹരിവരാസനം പുരസ്കാര ജേതാവ് പി. കെ. വീരമണിദാസനെ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അഭിനന്ദിച്ചു. ഹരിവരാസനം പുരസ്കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് അദ്ദേഹം. ഏതെങ്കിലും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലല്ല, കഴിവും അർഹതയും മാത്രം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയതെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ പ്രധാന്യം ഭക്തരിലെത്തിക്കുന്നവരെ ആദരിക്കുന്നതിനായാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാട്ടുകാരനായ വീരമണിദാസൻ തമിഴ് ഭാഷയുടെ ശക്തിയും ഓജസ്സും നമുക്ക് കാട്ടിത്തന്ന ആളാണ്. അത് കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ ആറായിരത്തോളം ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. വീരമണി ദാസന്റെ ആദ്യപുരസ്കാരമാണിത്. പത്മശ്രീ ഉൾപ്പെടെയുള്ള വലിയ പുരസ്കാരങ്ങളിലേക്കുള്ള തുടക്കമാവട്ടെ ഇതെന്നും മന്ത്രി ആശംസിച്ചു. മുൻവർഷ ഹരിവരാസനം പുരസ്കാര ജേതാവ് ആലപ്പി രംഗനാഥന്റെ വാക്കുകൾ ചടങ്ങിൽ മന്ത്രി ഓർമ്മിപ്പിച്ചു. ഹരിവരാസനം പുരസ്കാരം ലഭിച്ചതോടെ താൻ മഹത്വവത്കരിക്കപ്പെട്ടെന്നും ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണിതെന്നും ആലപ്പി രംഗനാഥ് പറഞ്ഞിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാം അയ്യപ്പന്റെ നിയോഗമെന്ന് പി.കെ. വീരമണിദാസൻ

എല്ലാം അയ്യപ്പ ഭഗവാന്റെ നിയോഗമാണെന്ന് ഹരിവരാസന പുരസ്കാര ജേതാവ് പി.കെ. വീരമണിദാസൻ പറഞ്ഞു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്ന് പുരസ്‌കാരമേറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി സംഗീതരംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് ലഭിക്കുന്ന ആദ്യത്തെ അവാർഡ് ആണിത്. ഏറെ സന്തോഷവും അഭിമാനവും ആണ് ഈ നിമിഷമുള്ളത്.

സംഗീതം ഒരു കൂട്ടായ സൃഷ്ടിയാണ്. ഗാനരചയിതാവും സംഗീതസംവിധായകനും ഓർക്കസ്ട്രയും ഗായകരും ഒത്തുചേരുമ്പോഴാണ് മികച്ച സംഗീത സൃഷ്ടികൾ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. പരശുരാമ ഭൂമിയിതിൽ ജനനം എന്ന അയ്യപ്പഭക്തിഗാനം ആലപിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...