വർധിച്ചു വരുന്ന വന്യജീവി ആക്രമണം; ആശങ്കകളെ നിസാരവൽക്കരിക്കരുത്: കെ സി ബി സി.

വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെ നിസാരവൽക്കരിക്കരുത്: കെ സി ബി സി.

വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വർഷങ്ങൾക്കുള്ളിൽ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകൾ പ്രകാരം ഇക്കാലയളവിൽ നഷ്ടപ്പെട്ട മനുഷ്യജീവനുകൾ 910 ആണ്. വർഷങ്ങൾ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വർധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേത്. കഴിഞ്ഞ ഒരു വർഷമായി വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനതകളില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് അവിടങ്ങളിൽ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മാത്രം മൂന്നുപേരുടെ ജീവൻ വയനാട്ടിൽ നഷ്ടപ്പെട്ടിരിക്കുന്നു.

കടുവ, ആന, കരടി, കാട്ടുപന്നി എന്നിങ്ങനെ മനുഷ്യർക്ക് ഉപദ്രവകാരികളായ ഏതാണ്ട് എല്ലാത്തരം വന്യമൃഗങ്ങളും ജനവാസമേഖലകളിൽ നിരന്തരം ഇറങ്ങുകയും മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. നിരവധി വന്യജീവി ആക്രമണങ്ങൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് വനത്തോട് ചേർന്നുകിടക്കുന്ന ജനവാസമേഖലകളിൽ ഉള്ളവർ മാത്രമല്ല, കിലോമീറ്ററുകൾ ദൂരെ ഇതുവരെയും വന്യമൃഗ ശല്യം ഇല്ലാതിരുന്ന ഭാഗങ്ങളിൽ ജീവിക്കുന്നവരും കടുത്ത ഭീതിയിലാണ്.

കേവലം ഒരു വർഷത്തിനിടയിലാണ് അത്തരം പല പ്രദേശങ്ങളിലും കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്നുള്ളതാണ് ശ്രദ്ധേയം. ദിനംപ്രതി വന്യജീവി അക്രമങ്ങൾ വർധിച്ചുവരുകയും സുരക്ഷിതത്വബോധം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്ന പ്രദേശവാസികളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.

ഈ ഘട്ടത്തിൽ തികഞ്ഞ ഗൗരവത്തോടെ പ്രായോഗികവും സത്വരവുമായ ഇടപെടലുകൾ നടത്താൻ സംസ്ഥാന – കേന്ദ്ര സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകളെയും പ്രാണഭയത്തെയും അടിച്ചമർത്തി എളുപ്പവഴിയിൽ പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിൽനിന്ന് വനം വന്യജീവി വകുപ്പും ഉദ്യോഗസ്ഥരും പിന്മാറണം. ജനവാസ മേഖലകളിൽ വിഹരിക്കുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഉടനടി പിടികൂടാൻ കഴിയുന്നില്ലെങ്കിൽ മനുഷ്യജീവന് ഉയർന്ന പരിഗണന നൽകി അവയെ വെടിവച്ചുകൊല്ലാനുള്ള നയ രൂപീകരണം ഉടനടി നടത്തണം.

വനത്തിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന വിധത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കാനുള്ള നടപടികൾ താമസംവിനാ നടപ്പാക്കണം. വന്യജീവി ആക്രമണങ്ങൾ മൂലം ജീവനും സ്വത്തിനും നാശം സംഭവിക്കുകയും പരിക്കുകൾ ഏൽക്കുകയും വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുള്ളവർക്ക് ഉചിതമായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകുന്നതിൽ വീഴ്ച വരുത്തരുത്. കൂടുതൽ മൃഗങ്ങൾ വനം വിട്ട് ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണം. ജനങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും ജീവനും സാധാരണ ജനങ്ങളുടെ സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ തുടർന്നും വന്യജീവി ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയും, ആവശ്യത്തിനുള്ള സേനകളെ അത്തരം മേഖലകളിൽ വിന്യസിക്കുകയും വേണം. ശാശ്വതമായ പ്രശ്നപരിഹാരത്തിനായി സമഗ്രമായ നിയമനിർമ്മാണം നടത്തണം. വന്യജീവി ആക്രമണങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയിൽ കഴിയുന്ന എല്ലാ കുടുംബങ്ങളോടും കേരള കത്തോലിക്കാ സഭയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂർണ്ണ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...