വർക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി, അമ്മയ്ക്കും, മകൾക്കും ദാരുണാന്ത്യം. വർക്കല പേരേറ്റില്‍ രോഹിണി (53), മകള്‍ അഖില (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം.അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം ഒരു സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്നവരെ ഇടിക്കുകയായിരുന്നു. രോഹിണി, അഖില എന്നിവരെ ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിച്ചു. പിന്നീട് അവിടെ നിർത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് നിന്നത്. മരിച്ച അഖില ബിഎസ്‌സി എംഎല്‍ടി വിദ്യാർഥിയാണ്. അപകടത്തില്‍ പരിക്കേറ്റ രഞ്ജിത്ത് (35), ഉഷ (60) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.