ജപ്പാനിലെ യമഗത എന്ന സ്ഥലത്ത് ആളുകൾ എല്ലാ ദിവസവും ചിരിക്കണമെന്ന് ഒരു നിർബന്ധനിയമം നിലവിൽ വന്നിട്ടുണ്ട്. ദിവസവും ഒരു പ്രാവശ്യമെങ്കിലും ചിരിക്കണം. ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത് ആളുകൾ ആരോഗ്യത്തോടെ ഇരിക്കാനാണ്. ചിരി ശരീരത്തിലെ പല അസുഖങ്ങൾക്കും ഒരു നല്ല ഔഷധമാണ് എന്നതു കൊണ്ടാണ് ഇങ്ങനെ ഒരു നിയമം.
അവിടെ ഭരണം നടത്തുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയാണ് നിയമം പാസാക്കിയത്. ശാരീരിക മാനസിക ആരോഗ്യത്തിനായി എല്ലാവരും ദിവസവും ഒരു പ്രാവശ്യമെങ്കിലും ചിരിക്കണം. ഓഫീസുകളിൽ തമാശ കലർന്ന നല്ല അന്തരീക്ഷം നിലനിർത്താൻ പുതിയ നിയമം സഹായകമാകും എന്നും പറയുന്നു. എല്ലാ മാസത്തിലും എട്ടാം തീയതി ചിരി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെടുത്താൻ ആണ് ഇത്.
യമഗത യൂണിവേഴ്സിറ്റിയിലെ മെഡിസിൻ വിഭാഗം നടത്തിയ ഗവേഷണത്തെ തുടർന്നാണ് ചിരി നിയമം നടപ്പിലാക്കിയത്. ആരോഗ്യത്തെ ചിരി എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിഷയത്തിൽ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 2020ല് 40 വയസ്സു കഴിഞ്ഞ 17152 പേരിൽ ഒരു പരീക്ഷണം നടത്തി. ഇവരിൽ അധികം ചിരിക്കാത്തവർക്ക് ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇപ്പോൾ നടപ്പാക്കിയ ഈ നിയമം കുറച്ചു പേർക്ക് ഇഷ്ടപ്പെട്ടുള്ളൂ എന്നതാണ് വാസ്തവം.
ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി ജപ്പാനും നിയമത്തിന് എതിരാണ്. ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ തോരു സെകി പറഞ്ഞത് ചിരിക്കണോ ചിരിക്കാതിരിക്കണമോ എന്നത് ഓരോരുത്തരുടെയും മൗലിക അവകാശമാണ് എന്നാണ്. കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി ജപ്പാന്റെ നേതാവായ സതോരു ഇഷി ഗുരു പറഞ്ഞത് ചില അസുഖങ്ങൾ ബാധിച്ചവർക്ക് ചിരിക്കാൻ സാധിക്കുകയില്ലല്ലോ എന്നാണ്.
ഇതുപോലെ വിചിത്രമായ പല നിയമങ്ങളും ജപ്പാനിൽ നടപ്പിലാക്കിയിട്ടുണ്ട്.
കറൻസി നോട്ടിന് കേടുവരുത്തിയാൽ ഒരു വർഷത്തെ ജയിൽ ശിക്ഷ ലഭിക്കുമെന്ന് ഒരു നിയമം മുമ്പ് ഉണ്ടായിരുന്നു. നിർദിഷ്ട ദിവസമല്ലാതെ വേസ്റ്റ് വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നാൽ പിഴ ഈടാക്കിയിരുന്നു. 1948 മുതൽ നൈറ്റ് ക്ലബ്ബിലും ബാറുകളിലും നൃത്തം നിരോധിച്ചു. വലിയ നിയമ യുദ്ധത്തിനുശേഷം ഈ നിയമം 2014 റദ്ദാക്കി.