അരുണാചൽപ്രദേശിലെ പാപും പാരെ ജില്ലയിലെ ഇറ്റാനഗർ വന്യജീവി സങ്കേതത്തിൽ നിന്ന് അടുത്തിടെ പുതിയ സസ്യഇനത്തെ കണ്ടെത്തി. ഈ സസ്യം ഫ്ലോഗാകാന്തസ് സുധാൻസുശേഖരി അകാന്തേസി കുടുംബത്തിലും ഫ്ലോഗാകാന്തസ് വർഗ്ഗത്തിലും പെട്ടതാണെന്നും ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ബിഎസ്ഐ) ഗവേഷകർ പറഞ്ഞു.
ഇന്ത്യൻ ഹിമാലയൻ മേഖലയിലെ സസ്യ-പാരിസ്ഥിതിക ഗവേഷണങ്ങളിൽ ബിഎസ്ഐയിലെ ശാസ്ത്രജ്ഞനായ ഡോ.സുധാൻസു ശേഖർ നൽകിയ സംഭാവനകൾ പരിഗണിച്ച് ഈ ഇനത്തിന് അദ്ദേഹത്തിൻ്റെ പേരാണ് നൽകിയത്.
പുതിയ ഇനത്തെക്കുറിച്ചുള്ള വിശദമായ ഗവേഷണ പ്രബന്ധം എഴുത്തുകാരായ സാമ്രാട്ട് ഗോസ്വാമിയും രോഹൻ മൈറ്റിയും ചേർന്ന് ഇന്ത്യൻ ജേണൽ ഓഫ് ഫോറസ്ട്രിയിൽ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിൽ 13 സ്പീഷിസുകൾ ഉൾപ്പെടുന്ന ഫ്ലോഗകാന്തസ് വർഗ്ഗം വടക്കുകിഴക്കൻ, കിഴക്കൻ ഹിമാലയൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.
സസ്യ ഇനം കണ്ടെത്തിയതിൽ മുഖ്യമന്ത്രി പേമ ഖണ്ഡു സന്തോഷം പ്രകടിപ്പിച്ചു.
“അരുണാചൽ പ്രദേശിൻ്റെ ജൈവവൈവിധ്യം വിശാലവും വൈവിധ്യപൂർണ്ണവുമാണ്. പുതിയ സസ്യജാലങ്ങളുടെ കണ്ടെത്തലുകൾക്ക് പുറമേ ബിഎസ്ഐ-ലെ ഗവേഷകർ ഇറ്റാനഗർ വന്യജീവി സങ്കേതത്തിൽ ഫ്ലോഗകാന്തസ് സുധാൻസുശേഖരി എന്ന പുതിയ സസ്യ ഇനത്തെ തിരിച്ചറിഞ്ഞു,” ഖണ്ഡു എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
“ഈ കണ്ടെത്തൽ നമ്മുടെ സമ്പന്നമായ പ്രകൃതി പൈതൃകത്തെക്കുറിച്ചും ഭാവി തലമുറകൾക്കായി അത് സംരക്ഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.