വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കെെവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 5,500 കോടി രൂപ ചെലവിട്ട് ബിപിസിഎല്‍ കൊച്ചി റിഫെെനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം നാല് ലക്ഷം ടണ്‍ പോളിപ്രൊപ്പിലിൻ പ്ലാന്റില്‍ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘എഐമേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കെെവരിക്കുകയാണ്. സൗരോർജ ശക്തിയില്‍ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോജ മേഖലയില്‍ മുന്നേറണം. ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം കർഷകർക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരും. അടിസ്ഥാന സൗകര്യമേഖലയില്‍ ചെലവഴിക്കുന്ന പണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കും’-മോദി വ്യക്തമാക്കി. കൊല്ലം ജില്ലയില്‍ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളർ പദ്ധതിയ്ക്കും തറക്കല്ലിട്ടും. ദേശീയപാത 66ലെ തലപ്പാടി – ചെങ്കള ഭാഗത്തെയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ഭാഗത്തെയും ആറുവരി പാതകളുടെ ഉദ്ഘാടനവും നിർവഹിച്ചു.നേരത്തെ മറൈൻഡ്രൈവില്‍ നടന്ന അഖിലകേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനത്തിലും മോദി പങ്കെടുത്തിരുന്നു.

