പഞ്ചാബ് പോലീസിൻ്റെ യൂണിഫോം തയ്ക്കുന്നത് സംഗ്രൂർ ഗ്രാമത്തിൽ ഒത്തുകൂടുന്ന സ്ത്രീകളാണ്. സർക്കാരിൻ്റെ കീഴിലാണ് ഇങ്ങനെയൊരു പദ്ധതി തുടങ്ങിയിരിക്കുന്നത്. പെഹൽ അജീവിക ഹോസിയറി എന്ന പേരിലാണ് തദ്ദേശ ഭരണകൂടം 2022-ൽ ഈ പ്രൊജക്റ്റ് ആരംഭിച്ചത്. സർക്കാർ ഒരുക്കിയ കെട്ടിടത്തിൽ തയ്യലറിയാവുന്ന സ്ത്രീകൾ ഒന്നിച്ചിരുന്ന് തയ്ക്കുന്നു.
കുട്ടികളുടെ യൂണിഫോമുകളായിരുന്നു ആദ്യം തയ്ച്ചു തീർത്തത്. പിന്നീട് ഇപ്പോൾ പോലീസ് യൂണിഫോമിൻ്റെ തയ്യൽ ജോലികളാണ് ചെയ്യുന്നത്. സർക്കാർ ഇവർക്കായി ഹൈ ടെക് തയ്യൽ മെഷീനുകളാണ് നൽകിയത്. തയ്യൽമെഷീനുകളുടെ വില 30,000 മുതൽ 2,50,000 വരെയാണ്. എത്ര യൂണിഫോം തയ്ക്കുന്നു എന്നതിനനുസരിച്ചാണ് വേതനം നിശ്ചയിക്കുന്നത്. ഒരു മാസം ഒരു സ്ത്രീക്ക് പതിനായിരം മുതൽ ഇരുപതിനായിരം വരെ സമ്പാദിക്കാൻ സാധിക്കും.
ഈ സംരംഭം ഇനി പഞ്ചാബിലെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പെഹൽ അജീവിക ഹോസിയറിയിലെ ജസ്ബീർ കൌർ പറയുന്നത് ഒരു മാസം 18,000 രൂപ കിട്ടുമെന്നാണ്. ഒരു യൂണിഫോം തയ്ച്ചാൽ 500 രൂപ കിട്ടും. മുമ്പ് മറ്റു ജോലികൾ ചെയ്തിരുന്നപ്പോൾ മാസം അയ്യായിരം രൂപയേ സമ്പാദിക്കാൻ പറ്റിയിരുന്നുള്ളൂ എന്നും അവർ പറഞ്ഞു. അമർദീപ് കൌറിന് യൂണിഫോമിലെ ബട്ടൺ വെയ്ക്കുന്ന ജോലിയാണ്. തനിക്കും ഭേദപ്പെട്ട തുക മാസം തോറും ലഭിക്കുന്നുവെന്ന് അവർ പറഞ്ഞു.
പഞ്ചാബ് പോലീസ് കോൺസ്റ്റബിൾ ഗുരിന്ദർജീത് സിംഗ് പറഞ്ഞത് മുമ്പ് ഒരു യൂണിഫോം തയ്ക്കുന്നതിന് 3000-3500 രൂപ ചിലവാകുമായിരുന്നു എന്നാണ്. ഇപ്പോൾ 1100 രൂപയ്ക്ക് ഒരു യൂണിഫോം കിട്ടുന്നു. മാത്രവുമല്ല എത്രയോ സ്ത്രീകൾക്ക് ഇതൊരു വരുമാനമാർഗ്ഗവുമാണ്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജിതേന്ദ്ര ജോർവാളിൻ്റെ നേതൃത്വത്തിലാണ് പ്രൊജക്റ്റിൻ്റെ മേൽനോട്ടം നടക്കുന്നത്.