റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ വിവാഹം ഇന്ന് ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ നടക്കും.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിവിഐപികൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുംബൈ പോലീസ് നിർബന്ധിതരായി. ജൂലൈ 12 മുതൽ 15 വരെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. മുംബൈ പോലീസ് ഗതാഗത നിയന്ത്രണങ്ങളെ കുറിച്ച് X-ൽ പോസ്റ്റിട്ടു.
ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം.
ബാന്ദ്ര കുർള കോംപ്ലക്‌സ് ബിസിനസ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് കൺവെൻഷൻ സെൻ്റർ ഗംഭീരമായ ചടങ്ങിനായി അലങ്കരിച്ചുകഴിഞ്ഞു.
അനന്തിൻ്റെയും രാധികയുടെയും വിവാഹത്തിൻ്റെ ആഘോഷങ്ങൾ ആരംഭിച്ചത് മാർച്ചിലാണ്. ബിസിനസ് ലോകത്ത് നിന്നുള്ളവർ മൂന്നു ദിവസത്തെ വിവാഹ നിശ്ചയ ചടങ്ങിനായി ഗുജറാത്തിലെ ജാംനഗറിൽ എത്തിയിരുന്നു. ചടങ്ങിൽ ബോളിവുഡ് സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു.
ഇന്ന് നടക്കുന്ന വിവാഹം പരമ്പരാഗത ഹിന്ദു, ഗുജറാത്തി ആചാരങ്ങളനുസരിച്ചായിരിക്കും നടക്കുക. രണ്ട് ദിവസങ്ങളിലായി റിസപ്ഷൻ നടക്കും. തിങ്കളാഴ്ച അംബാനിയുടെ വീട്ടുജോലിക്കാർക്കായി ഒരു പ്രത്യേക വിരുന്നും ഉണ്ടായിരിക്കും.
പഞ്ചനക്ഷത്ര ഹോട്ടൽ താമസവും ആഡംബര സമ്മാനങ്ങളും നൽകിയാണ് വിവാഹത്തിന് അതിഥികളെ സ്വീകരിക്കുന്നത്. റിലയൻസ് ജീവനക്കാർക്കും ഈ അവസരം ആഘോഷിക്കാൻ സമ്മാന പെട്ടികൾ ലഭിച്ചു. തങ്ങൾക്ക് ലഭിച്ച സമ്മാനപ്പെട്ടിയുടെ ഫോട്ടോകളും വീഡിയോകളും പങ്കിടാൻ നിരവധി റിലയൻസ് ജീവനക്കാർ സോഷ്യൽ മീഡിയയിൽ എത്തി.
പെട്ടിക്കുള്ളിൽ നാല് പാക്കറ്റ് ഹൽദിറാമിൻ്റെ നംകീൻ (വിഭവങ്ങൾ), ഒരു പെട്ടി പലഹാരങ്ങൾ, ഒരു വെള്ളി നാണയം എന്നിവയുണ്ടായിരുന്നു. നംകീൻ പാക്കറ്റുകളിൽ ഹൽദിറാമിൻ്റെ ആലു ഭുജിയ സേവും ലൈറ്റ് ചിവഡയും ഉണ്ട്.
ജയ് സാൽമീറിലെ പ്രശസ്ത നാടോടി കലാകാരൻ മാമേ ഖാനെ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിൽ പങ്കെടുക്കാൻ അംബാനി കുടുംബം ക്ഷണിച്ചു. തൻ്റെ സന്തോഷം അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
എല്ലാ വർഷവും ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് അംബാനി കുടുംബത്തിൻ്റെ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അംബാനി കുടുംബ പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. വിവാഹത്തിന് പോകുന്നതിൽ താൻ വളരെ ആവേശത്തിലാണെന്നും രാജസ്ഥാനി നാടോടി ഗാനങ്ങളും ബോളിവുഡ് ഗാനങ്ങളും അവിടെ പാടുമെന്നും മാമേ ഖാൻ പറഞ്ഞു.
കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പെറ്റിൽ എത്തിയ ഇന്ത്യയിലെ ആദ്യത്തെ നാടോടി കലാകാരനാണ് മാമേ ഖാൻ. രാജസ്ഥാനി നാടൻ പാട്ടുകൾക്കൊപ്പം ബോളിവുഡ് ഗാനങ്ങൾക്കും ശബ്ദം നൽകിയിട്ടുള്ള അദ്ദേഹം ജനപ്രിയ കലാകാരനാണ്. അദ്ദേഹത്തിൻ്റെ പല സ്വകാര്യ ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.
നിതയും മുകേഷ് അംബാനിയും തങ്ങളുടെ ഇളയ മകൻ്റെ വിവാഹത്തിന് മുന്നോടിയായി 50 ദമ്പതികളുടെ കൂട്ടവിവാഹവും സംഘടിപ്പിച്ചു. സ്വർണം, വെള്ളി ആഭരണങ്ങൾ, പലചരക്ക് സാധനങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്‌ക്കൊപ്പം ഒരു ലക്ഷം രൂപയുടെ ചെക്കും അംബാനിമാരിൽ നിന്ന് ദമ്പതികൾക്ക് ലഭിച്ചു.
മുംബൈയിൽ കഴിഞ്ഞ ജൂൺ 5 ന് ആരംഭിച്ച് 40 ദിവസത്തേക്ക് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പ്രത്യേക വിരുന്നിൽ പ്രതിദിനം 9000 പേർക്ക് ഭക്ഷണം വിളമ്പിയിരുന്നു. ഇത് ജൂലായ് 15 വരെ തുടരും. കുടുംബം അടുത്തിടെ ഹൽദി, സംഗീത്, മെഹന്തി ചടങ്ങുകൾ എന്നിവ ആഘോഷിച്ചു.