ചണ്ഡിഗഡിലെ തെരുവുകളിലൂടെ സാരംഗി വിറ്റ് നടക്കുകയാണ് സത്പാൽ സിംഗ്. സോണിപതിലെ ബിധാൽ ഗ്രാമവാസിയാണ് സത്പാൽ. സ്വന്തം കൈ കൊണ്ടുണ്ടാക്കിയ സാരംഗിയാണ് വിൽക്കുന്നത്. മുളയും കളിമണ്ണും കൊണ്ടാണ് സത്പാൽ സാരംഗി ഉണ്ടാക്കുന്നത്. 1996-ലാണ് ഇത് നിർമ്മിക്കാൻ ഇദ്ദേഹം പഠിച്ചത്.
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ താമസിക്കുമ്പോഴാണ് സാരംഗിയോട് സത്പാലിന് ഇഷ്ടം തോന്നിയത്. അവിടെ നിന്നും തിരിച്ചുവന്നിട്ട് അതർസിംഗ് എന്ന കലാകാരനിൽ നിന്ന് സാരംഗി നിർമ്മിക്കാൻ പഠിച്ചു.
സാരംഗി നിർമ്മാണവിദ്യയിൽ പ്രഗൽഭനായത് രണ്ടു മൂന്നു വർഷം കൊണ്ടാണ്. സാരംഗിയുണ്ടാക്കാൻ പഠിക്കുന്നത് എളുപ്പമായിരുന്നു. പക്ഷെ പെർഫെക്റ്റ് ആകാൻ സമയമെടുത്തു. SS old Music എന്ന യൂട്യൂബ് ചാനലും സത്പാലിന് സ്വന്തമായുണ്ട്.
സാരംഗി വിൽപ്പന സത്പാലിൻ്റെ ജീവിതമാർഗ്ഗം കൂടിയാണ്. ഗോവ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പോയി സത്പാൽ സാരംഗി വിൽക്കുന്നുണ്ട്. ഓരോ ആഴ്ചയും ഏകദേശം 150 എണ്ണം വിൽക്കും.
ഇന്നത്തെ തലമുറ സാരംഗി കണ്ടിട്ടു പോലുമില്ലെന്നും അതുകൊണ്ടു തന്നെ ഷോക്കേസിൽ വെയ്ക്കാൻ ഒരെണ്ണം വാങ്ങാൻ അവർ തൽപ്പരരാണെന്നും സത്പാൽ പറയുന്നു. 1996-ൽ ഒരെണ്ണത്തിന് 5 രൂപയായിരുന്നു വില. 2024-ൽ 100 രൂപ.
സാരംഗി എന്ന സംഗീത ഉപകരണത്തിൻ്റെ മഹത്വവും പാരമ്പര്യവും സത്പാൽ സിംഗിലൂടെ കാത്തുസൂക്ഷിക്കപ്പെടുന്നു എന്നു പറയാം.