ഏകദേശം രണ്ടു വർഷം മുമ്പ് 2022 ഒക്ടോബറിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയെ കുറിച്ചാണ് ആദ്യം പറയാൻ പോകുന്നത്. വീഡിയോയിൽ ആദ്യം കാണുന്നത് പ്രായം ചെന്ന ഒരു സ്ത്രീ ചപ്പുചവറുകൾ പെറുക്കുന്നതാണ്. തരുൺ അവരോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നു. അത് പെറുക്കി വിൽക്കുമെന്ന് അവർ പറയുന്നു. തരുണും അവരും ഒന്നിച്ച് ചായ കുടിക്കുന്നതും സംസാരിക്കുന്നതും നമുക്ക് കാണാം. തരുൺ അവരുടെ വീട് സന്ദർശിച്ചു. അവരുടെ ദയനീയ അവസ്ഥ കണ്ട് തരുൺ അവരെ സഹായിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു പച്ചക്കറി കട തുടങ്ങാൻ എല്ലാ സഹായവും ചെയ്യുന്നതെല്ലാം വീഡിയോയിൽ കാണാം. ആ സ്ത്രീ തരുണിനെ അനുഗ്രഹിക്കുന്നതും വീഡിയോവിലുണ്ട്. ഈ വീഡിയോ 1.6 മില്യൻ പേർ കാണുകയുണ്ടായി.
ഹെൽപ് ഡ്രൈവ് ഫൌണ്ടേഷൻ എന്ന സ്ഥാപനം നടത്തുന്നതിലൂടെ അർഹരായ നിരാലംബരെ സഹായിക്കുകയാണ് തരുൺ ചെയ്യുന്നത്. സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയാണ് ഈ വഴി തിരഞ്ഞെടുക്കാനുള്ള പ്രചോദനം.
ഡൽഹി സരോജിനി നഗറിലെ തരുണിൻ്റെ ബാല്യം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. തരുൺ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന് ജോലി നഷ്ടപ്പെട്ടു. പണമുണ്ടാക്കാൻ സരോജിനി നഗറിലെ ഹനുമാൻ ക്ഷേത്രത്തിനു മുമ്പിൽ ബുക്കുകൾ വിറ്റു നടന്നു. 13 വയസ്സുണ്ടായിരുന്ന ആ ബാലൻ അന്ന് തനിക്കു ചുറ്റും അഗതികളും അനാഥരുമായ പലരെയും ഭിക്ഷക്കാരെയും ആ റോഡിൽ കണ്ടു. അവരെ സഹായിക്കണമെന്ന ചിന്ത ഉടലെടുത്തത് അന്നായിരുന്നു. പിന്നീട് മുത്തശ്ശൻ്റെ ഗ്രാമത്തിലേക്ക് പോയ തരുൺ മണ്ണെണ്ണ വിളക്കിൽ പഠിച്ച് പന്ത്രണ്ടാം ക്ലാസ് ജയിച്ചു. പാടത്ത് ജോലി ചെയ്തു കൊണ്ടായിരുന്നു പഠനവും ഒപ്പം കൊണ്ടുപോയത്.
കഠിനമായ കഷ്ടപ്പാട് നിറഞ്ഞ അവസ്ഥകളെ തരുൺ തൻ്റെ ഗുരുവാക്കി. ഇന്നും അഹങ്കാരമില്ലാതെ താഴേക്കിടയിലുള്ള മനുഷ്യരുടെ മനസ്സിനൊപ്പം ജീവിക്കാൻ തന്നെ സഹായിക്കുന്നത് അന്നത്തെ സാഹചര്യങ്ങളായിരുന്നുവെന്ന് തരുൺ പറഞ്ഞു. ഡൽഹിയിൽ തിരിച്ചെത്തി എൻട്രസ് എഴുതി ബിടെകിന് ചേർന്നു. അഗതിമന്ദിരത്തിലായിരുന്നു താമസം.എന്നാൽ പെട്ടെന്നുള്ള അച്ഛൻ്റെ മരണം മൂലം പഠനം പൂർത്തിയാക്കാനായില്ല. ഗുജറാത്തിൽ അമ്മാവൻ്റെ അടുത്തു പോയി. വീടുവീടാന്തരം സാധനങ്ങൾ വിറ്റ് പണമുണ്ടാക്കി. അതിനിടയിൽ സമൂഹസേവനത്തിനായി എൻജിഒ യിൽ ചേർന്നു.
2018-ലാണ് സൂററ്റ് മുനിസിപ്പാലിറ്റിയുടെ സഹായസഹകരണത്തോടെ തരുൺ ആദ്യ അഗതി മന്ദിരം തുടങ്ങുന്നത്. 2020 ആയപ്പോഴേക്കും 5 അഗതി മന്ദിരങ്ങളായി. 7 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് തരുൺ മുംബൈയിലും ഗുജറാത്തിലുമായി ഹെൽപ്പ് ഡ്രൈവ് ഫൌണ്ടേഷൻ എന്ന പേരിൽ 22 സ്ഥാപനങ്ങൾ നടത്തുന്നു. ഇവിടെയുള്ളവർക്ക് ഒരു പുനർജന്മമാണ് തരുണിലൂടെ ലഭിച്ചത്.
തരുൺ എപ്പോഴും സംസാരിക്കുന്നത് പ്രശ്നങ്ങളെ പറ്റിയല്ല, പരിഹാരങ്ങളെ പറ്റിയാണ്. തരുൺ സംഭാവനകൾ ആവശ്യപ്പെടാറില്ല. വലിയ മനസ്സുള്ള പലരിലൂടെയും തരുണിൻ്റെ സ്ഥാപനങ്ങളും മുന്നോട്ടു പോകുന്നു. 2024 ഫെമിന ബ്യൂട്ടിഫുൾ ഇന്ത്യൻ ആയി മാർച്ചിൽ തരുണിന് പുരസ്കാരം ലഭിച്ചു.