വയനാട് വെള്ളമുണ്ട വെള്ളിലാടിയിലെ അരുംകൊലയില്‍ ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത് സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയത്തിന്മേലാണ് കൊലപാതകം നടന്നത്. വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് മുഖീം അഹമ്മദിനെ ഇവർ കൊന്നത്. കൊലയ്ക്ക് ഭാര്യ ഒത്താശ ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി.പുതുതായി വാങ്ങിയ കത്തികൊണ്ട് മുഖീം അഹമ്മദിന്റെ മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കുകയായിരുന്നു. മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയില്‍ ഈ ബാഗ് കയറ്റിയത്. ശേഷം ക്വാര്‍ട്ടേഴ്സിലെ രക്തം ഇരുവരും ചേർന്ന് തുടച്ച് വൃത്തിയാക്കുകയും ചെയ്തു.വെള്ളിയാഴ്ച വൈകിട്ടാണ് ആരിഫ് ബാഗുകളുമായി ഓട്ടോയിൽ കയറുകയും യാത്രക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളിൽ നിന്ന് ബാഗ് താഴേക്ക് എറിയുകയും ചെയ്തത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്