ഏറ്റുമുട്ടലിൻ്റെ ബാക്കിപത്രം

ഡോ. പി ആർ വിനോദ് കുമാർ, മലബാർ പെറ്റ് ക്ലിനിക്, കോഴിക്കോട്

ഓർമ്മക്കുറിപ്പ്

2013 ആഗസ്റ്റ് മാസം, സ്ഥലം വെറ്ററിനറി കോളേജ്, വേപ്പേരി, ചെന്നൈ

ഞാൻ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ഇരുപത് ദിവസത്തെ എൻഡോസ്കോപ്പി, അൾട്രാസൗണ്ട്, ലാപ്രോസ്കോപ്പി സർജറി മുതലായവയുടെ ട്രെയിനിങ്ങിനായി ചെന്നൈയിലുള്ള മദ്രാസ് വെറ്ററിനറി കോളേജിലാണ്.

രാവിലെ എട്ടു മണിയാകുമ്പോൾ നിർബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണം.

അങ്ങനെ ഞാൻ രജിസ്ട്രേഷൻ നടക്കുന്ന സ്ഥലത്ത് കൂടി ഒന്നു നടന്നു.

നീണ്ട ക്യൂ ആണ് ഒ പി ടിക്കറ്റ് എടുക്കാൻ. പട്ടികളും പൂച്ചകളും തത്ത, മൈന മുതലായ പക്ഷികളെയും കൊണ്ട് ആൾക്കാർ ഒ പി ടിക്കറ്റ് എടുക്കുവാൻ ക്യൂ നിൽക്കുന്നു.

ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.

ആ നീണ്ട വരിയിൽ ഏഴാമതോ എട്ടാമതോ ആയി യൂണിഫോമിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥൻ.

തോളിലുള്ള നക്ഷത്രവും അശോകസ്തംഭവും കണ്ടപ്പോൾ അദ്ദേഹം ഭാരത കരസേനയിൽ കേണൽ പദവി വഹിക്കുന്ന ഓഫീസർ ആണെന്ന് മനസ്സിലായി.

ബഹുമാനപൂർവ്വം ഞാൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.

അദ്ദേഹം തിരിച്ചും.

ഞാൻ അദ്ദേഹത്തിൻറെ നെഞ്ചിൽ കുത്തിയിരിക്കുന്ന ബാഡ്ജിൽ നിന്നും പേര് വായിച്ചെടുത്തു – കേണൽ എം കെ നമ്പ്യാർ, മലയാളി!

ഞാൻ അദ്ദേഹത്തോട് മലയാളത്തിൽ സംസാരിക്കുവാൻ ശ്രമിച്ചു.

അദ്ദേഹം അതിന് ഇംഗ്ലീഷിൽ മറുപടി തന്നപ്പോൾ ഞാനും പിന്നെ ഇംഗ്ലീഷിൽ സംസാരിക്കുവാൻ തുടങ്ങി.

ഞാൻ അണിഞ്ഞിരിക്കുന്ന ഓവർകോട്ടിൽ നിന്നും കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഐഡൻറിറ്റി കാർഡിൽ നിന്നും ഞാനാരാണെന്നും എന്റെ പേരും ഔദ്യോഗിക പദവിയും എന്താണെന്ന് അദ്ദേഹം വായിച്ചെടുത്തു.

അദ്ദേഹം കേരളത്തിൽ കണ്ണൂർ സ്വദേശിയാണെന്നും കണ്ണൂർ ജനിച്ചു എന്നല്ലാതെ വളർന്നതെല്ലാം ചെന്നൈയിൽ ആണെന്നും അദ്ദേഹത്തിൻറെ ഭാര്യ ചെന്നൈക്കാരിയാണെന്നും മക്കൾ ജനിച്ചത് ചെന്നൈയിൽ ആണെന്നും ഇപ്പോൾ ഡെപ്യൂട്ടേഷനിൽ ആണെന്നും പറഞ്ഞു.

അങ്ങനെ സംസാരിച്ചു ഞങ്ങൾ കുറെ നേരം നിന്നു.

അപ്പോൾ അദ്ദേഹത്തിൻ്റെ ഒ പി ടിക്കറ്റ് എടുക്കുവാനുള്ള അവസരം വന്നു.

പിരിയാൻ നേരം എന്നോട് വൈകിട്ട് വീട്ടിലേക്ക് പറ്റുമെങ്കിൽ വന്നോളൂ, സെബാസ്റ്റ്യൻ മൗണ്ടിലാണ് വീട്, വന്നാൽ ഒന്നിച്ചിരുന്ന് ഡ്രിങ്ക്സ് കഴിക്കാം, അത്താഴവും അവിടുന്നാകാം, മെട്രോ ട്രെയിൻ കയറിയാൽ ഏറ്റവും അവസാനത്തെ സ്റ്റോപ്പാണ് ഈ സ്ഥലം എന്നും അദ്ദേഹം പറഞ്ഞു.

അവിടെ ഇറങ്ങി പ്രധാന കവാടം കടന്ന് റോഡിലേക്ക് ഇറങ്ങിയാൽ തന്നെ സൈനിക ഓഫീസർമാർ താമസിക്കുന്ന സ്ഥലത്തേക്കുള്ള ചൂണ്ടുപലക കാണാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

വീട്ടുനമ്പർ കൂടി എനിക്ക് പറഞ്ഞു തന്നു.

അവിടെ എത്തുമ്പോൾ ഗേറ്റിൽ സായുധ കാവൽക്കാരൻ ഉണ്ടാകും.

അദ്ദേഹത്തോട് പറഞ്ഞാൽ മതി എന്നും പറഞ്ഞു.

ഞങ്ങൾ ഹസ്തദാനം ചെയ്തു തൽക്കാലത്തേക്ക് പിരിഞ്ഞു.

അന്നത്തെ പഠനം കഴിഞ്ഞ് വൈകിട്ട് മെട്രോ ട്രെയിൻ കയറി നേരെ സെബാസ്റ്റ്യൻ മൗണ്ട് എന്ന സ്ഥലത്ത് തീവണ്ടി ഇറങ്ങി.

പറഞ്ഞതുപോലെ തന്നെ സൈനിക ഓഫീസർമാർ താമസിക്കുന്ന സ്ഥലത്തേക്കുള്ള ചൂണ്ടുപലക കണ്ടു – “ARMY OFFICER’S ENCLAVE – ENTRY RESTRICTED”.

മതിലും കമ്പിവേലികളും കൊണ്ട് ബന്തവസാക്കിയ വലിയ ആ സ്ഥലത്ത് പ്രധാന കവാടത്തിൽ യൂണിഫോമിലുള്ള സായുധ സൈനികൻ കാവലുണ്ടായിരുന്നു.

അദ്ദേഹത്തോട് ഞാൻ കാര്യം പറഞ്ഞു.

അദ്ദേഹം അപ്പോൾ തന്നെ കേണൽ നമ്പ്യാരെ വിളിച്ചു.

ഇങ്ങനെയൊരാൾ വെളിയിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു.

കയറ്റി വിടുവാൻ അദ്ദേഹം ആജ്ഞ കൊടുത്തു.

അതനുസരിച്ച് ആ സൈനികൻ എനിക്ക് അകത്തേക്കുള്ള വഴി കൃത്യമായി പറഞ്ഞുതന്നു.

ഞാൻ കേണലിന്റെ വീടിൻറെ മുന്നിൽ എത്തുമ്പോൾ അദ്ദേഹം ഒരു കറുത്ത ടീഷർട്ടും വെള്ളമുണ്ടും ധരിച്ച് എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

സന്തോഷത്തോടുകൂടി എന്നെ അദ്ദേഹം വീടിനുള്ളിലേക്ക് സ്വാഗതം ചെയ്തു.

വീടിനുള്ളിലേക്ക് കയറി സ്വീകരണം മുറിയിൽ ഞാൻ നിറയെ പല പല സ്ത്രീകളുടെ ചിത്രങ്ങളാണ് കണ്ടത്.

ഞാൻ അതെല്ലാം കൗതുകപൂർവ്വം നോക്കുകയായിരുന്നു.

അദ്ദേഹം ഓരോ ചിത്രവും ചൂണ്ടിക്കാണിച്ചു ഇത് അദ്ദേഹത്തിൻറെ ഭാര്യ, അദ്ദേഹത്തിന് രണ്ട് പെൺമക്കളാണ്.

മൂത്തമകൾ അമേരിക്കയിലാണ്, ഭർത്താവിനൊപ്പം അമേരിക്കയിൽ ജോലി ചെയ്യുകയാണ്.

മകൾ ഗർഭിണിയായതുകൊണ്ടും പരിചരണം ആവശ്യമായതുകൊണ്ടും കേണലിന്റെ ഭാര്യ മാസങ്ങളായി അമേരിക്കയിലാണ്.

ഇളയ മകൾ ഫ്രാൻസിലാണ്.

റോയിറ്റർ എന്ന അന്താരാഷ്ട്ര മാധ്യമത്തിൽ ജേണലിസ്റ്റ് ആയി ജോലി ചെയ്യുന്നു എന്നൊക്കെയുള്ള വിശേഷങ്ങൾ എന്നെ അറിയിച്ചു.

അപ്പോൾ നിലവിൽ ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബാംഗങ്ങൾ ആരും തന്നെ അദ്ദേഹത്തോടൊപ്പം ഇല്ല.

വീട്ടിൽ വച്ചുവിളമ്പുവാൻ ജോലിക്കാരനും തോട്ടക്കാരനും ഉണ്ട്.

അങ്ങനെ ഞാൻ സ്വീകരണമുറിയിലെ സോഫയിൽ ഇരുന്നു.

അദ്ദേഹവും എൻ്റെ എതിർവശത്തായി മറ്റൊരു സോഫയിലിരുന്നു.

എൻ്റെ കാര്യങ്ങളൊക്കെ അദ്ദേഹം ചോദിച്ചു.

ഞാൻ എൻ്റെ കാര്യങ്ങളൊക്കെ പറഞ്ഞു.

എൻ്റെ സ്വദേശം, കുടുംബം, ജോലി, പദവി, എല്ലാം ഞാൻ അദ്ദേഹത്തെ ബോധിപ്പിച്ചു.

അദ്ദേഹം അദ്ദേഹത്തിൻ്റെ കഥകൾ പറഞ്ഞു തുടങ്ങി.

അദ്ദേഹത്തിൻ്റെ മക്കളുടെ കാര്യമാണ് എപ്പോഴും പറയുന്നത്.

പ്രത്യേകിച്ച് ഇളയ മകൾ.

ഇളയ മകളുമായി വളരെയേറെ അടുപ്പത്തിലാണെന്ന് ഫോട്ടോകൾ കണ്ടപ്പോൾത്തന്നെ മനസ്സിലായി.

പിതാവിൻ്റെയും മകളുടെയും ഇടയിൽ നിലനിൽക്കുന്ന സ്നേഹത്തിൻറെ ഊഷ്മളത മനസ്സിലാക്കിയിട്ട് ഞാനദ്ദേഹത്തോട് ചോദിച്ചു – ഇളയ മകളുമായിട്ടാണ് സാറിന് കൂടുതൽ അടുപ്പം അല്ലേ?

അതെ എന്ന് അദ്ദേഹം മന്ദഹസിച്ചുകൊണ്ട് തലയാട്ടി.

കഴിക്കാൻ ഡ്രിങ്ക്സ് കൊണ്ടുവരട്ടെ എന്ന് അദ്ദേഹം ചോദിച്ചു.

ഏതാണ് ഡോക്ടറുടെ ബ്രാൻഡ് എന്നും വോഡ്ക മതി എന്ന് ഞാനും ഉത്തരം പറഞ്ഞു.

ഒരു വളരെ വിലകൂടിയ വോഡ്ക (പേരോർമ്മയില്ല) കൊണ്ടുവരുവാൻ അദ്ദേഹം പാചകക്കാരന് നിർദ്ദേശം കൊടുത്തു.

കൂടെ സോഡയും ഗ്ളാസുകളും മറ്റ് ഭക്ഷണ വസ്തുക്കളും എത്തി.

രണ്ട് ഗ്ളാസുകളിലേക്കായി മദ്യം പകർന്നുകൊണ്ട് അദ്ദേഹം പിന്നെയും മക്കളുടെ വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു.

മലയാളം വളരെ കുറച്ചു മാത്രമേ അദ്ദേഹത്തിന് അറിയാമായിരുന്നുള്ളൂ.

അതുകൊണ്ടുതന്നെ മലയാളത്തിൽ സംസാരമേ ഇല്ലായിരുന്നു.

എനിക്ക് സൈന്യത്തെയും സൈനികരെയും പണ്ടേ ബഹുമാനമാണ്.

ഒരു തികഞ്ഞ ദേശീയവാദിയായ ഞാൻ പൊതുവേ ഭാരതീയ സൈനികരോട് എപ്പോഴും സ്നേഹവും ബഹുമാനവും നിറഞ്ഞ പെരുമാറ്റം പണ്ടേ പ്രകടിപ്പിക്കുമായിരുന്നു.

രണ്ടു പെഗ് മദ്യം അകത്തു ചെന്നു കഴിഞ്ഞപ്പോൾ എൻ്റെ ഉള്ളിലെ രാജ്യസ്നേഹം തീവ്രമായി.

25 ഓളം വർഷങ്ങൾ നീണ്ട അദ്ദേഹത്തിൻ്റെ സൈനിക സേവനത്തിന്റെ ഏടുകൾ അറിയുവാൻ തിടുക്കമായി.

കേണൽ സാബ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു.

ഇല്ല എന്ന് അദ്ദേഹം പറഞ്ഞിട്ട് ഉടനെ തന്നെ മക്കളുടെ കാര്യത്തിലേക്ക് കടന്നു.

അദ്ദേഹത്തിന് സൈനിക കാര്യങ്ങൾ സംസാരിക്കുന്നത് ഇഷ്ടമല്ല എന്ന് എനിക്ക് തോന്നി.

പക്ഷേ എനിക്ക് അതിനെപ്പറ്റിയാണ് അറിയേണ്ടിയിരുന്നത്. ഞാൻ വീണ്ടും ചോദിച്ചു

“കേണൽ സാബ് ആട്ടിലറിയിൽ ജോലി ചെയ്തിട്ടുണ്ടോ? ഇൻഫൻറ്ററിയിൽ ജോലി ചെയ്തിട്ടുണ്ടോ?”

തെല്ലു മന്ദഹാസത്തോടുകൂടി

“ഡോക്ടർക്ക് കൃത്യമായി എന്താണ് അറിയേണ്ടത്?”എന്ന് ചോദിച്ചു.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കമാൻഡോ ആയിരുന്ന എൻ്റെ അനുജൻ നടത്തിയ ചില എൻകൗണ്ടറുകളുടെ കഥകൾ ഞാൻ അദ്ദേഹത്തോട് പറയാൻ ശ്രമിച്ചു.

ഇതിലൊന്നും താൽപര്യമില്ലാത്തതുപോലെ അദ്ദേഹം വിഷയം മാറ്റി വീണ്ടും മക്കളുടെ കാര്യത്തിലേക്ക് വന്നു.

ഞാൻ വിട്ടില്ല, കേണൽ പാക്കിസ്ഥാനിലെ ഇസ്ലാമിക ഭീകരന്മാരുമായി നേർക്കുനേർ യുദ്ധം ചെയ്തിട്ടുണ്ടോ എന്ന് ഞാൻ തുറന്നു ചോദിച്ചു.

കുറേ നേരമായി എന്നെ സഹിച്ചിരുന്ന അദ്ദേഹം സംസാരം നിർത്തി ശാന്തനായി.

പതുക്കെ…. മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകി…. മുഖം ചുവന്നു തുടുത്തു…… കവിളുകളിൽ നേരിയ വിറയൽ അനുഭവപ്പെട്ടു.

കയ്യിൽ മദ്യം ഒഴിച്ച ഗ്ലാസ് വിറയ്ക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു.

ഗ്ളാസിൽ മുറുക്കിപ്പിടിച്ചിരിക്കുന്നതു കാരണം ഉള്ളം കയ്യിൽ ഞെരിഞ്ഞമരുന്ന അദ്ദേഹത്തിൻ്റെ കയ്യിലുള്ള ഗ്ലാസ് ഇപ്പോൾ പൊട്ടും എന്ന് എനിക്ക് തോന്നി.

പൊടുന്നനുവേ അലറിക്കൊണ്ട് നിറഞ്ഞ ഗ്ലാസ് അദ്ദേഹം ഉയർത്തി ശക്തമായി ടീപ്പോയുടെ മുകളിൽ അടിച്ചു, ഗ്ലാസിലുള്ള മദ്യം ചിതറിത്തെറിച്ചു.

“ഡോക്ടർ…. എന്താണ് ചോദിച്ചത്? പാക്കിസ്ഥാൻ പന്നികളുമായി ഞാൻ യുദ്ധം ചെയ്തിട്ടുണ്ടോ എന്നാണോ?…. കാണണോ?….. കാണണോ ശേഷിപ്പുകൾ?”

ഗ്ളാസ്സ് താഴെവച്ച് അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റ് തൻ്റെ ടീഷർട്ട് മുകളിലേക്ക് വലിച്ചൂരി.

അരോഗദൃഢഗാത്രൻ എന്ന് തോന്നിച്ച അദ്ദേഹത്തിൻറെ ശരീരം മുഴുവൻ കാണുന്ന വിധത്തിൽ അദ്ദേഹം എഴുന്നേറ്റു നിന്നു, എന്നിട്ട് എന്നോട് പറഞ്ഞു

“കാണൂ…. നോക്കൂ ശേഷിപ്പുകൾ….. പാക്കിസ്ഥാൻ പന്നികളുമായി ഞാൻ നടത്തിയ യുദ്ധത്തിൻ്റെ ബാക്കിപത്രങ്ങൾ”

ഞാനദ്ദേഹത്തിന്റെ ശരീരത്തിലേക്ക് നോക്കി. നെടുകയും കുറുകയും ഉള്ള ഒരുപാട് കറുത്ത വരകളും കുത്തുകളും വയറ്റിലും നെഞ്ചിലും മുഴുവനും… വട്ടത്തിലുള്ള കറുത്ത പാടുകൾ….

“ഇതൊക്കെ എന്താണ് സർ”

അതിശയത്തോടെ ഞാൻ ചോദിച്ചു.

“ഡോക്ടർ പറഞ്ഞ പാക്കിസ്ഥാൻ പന്നികൾ തന്ന ശേഷിപ്പുകൾ, ഇതെല്ലാം വെടിയുണ്ട തുളച്ച പാടുകളാണ്…. ഇതെല്ലാം ഓപ്പറേഷൻ നടത്തിയ പാടുകളാണ്…. ഒരു വീട്ടിനകത്ത് ശത്രുക്കൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. അവരെ പിടിക്കാനായി കയറിയതാണ്.”

“തൊട്ടുമുന്നിൽ നിന്നായിരുന്നു തുരുതുരാ വെടി, പിടിച്ചുനിൽക്കാൻ സാധിച്ചില്ല, മരിച്ചു എന്ന് വിധിയെഴുതിയതാണ്, പിന്നെ ആഴ്ചകളോളം അബോധാവസ്ഥയിൽ സൈനിക ആശുപത്രിയിൽ…… എനിക്ക് പ്ലീഹ ഇല്ല, തകർന്നത് കാരണം ഓപ്പറേഷൻ ചെയ്ത് എടുത്തു മാറ്റി.”

“കരളിൻ്റെ പകുതിയോളം വെടിവെപ്പിൽ നശിച്ചിരുന്നു. വൃക്ക ഒരെണ്ണം നഷ്ടപ്പെട്ടു, നാലടിയോളം ചെറുകുടൽ മുറിച്ചുമാറ്റി.”

“ആറുമാസം ആശുപത്രിയിൽ നിന്നും എഴുന്നേൽക്കാൻ പോലും സാധിച്ചില്ല… ആർക്കുവേണ്ടി?.. എൻ്റെ രാജ്യത്തിനു വേണ്ടി…. ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി”

അദ്ദേഹം ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ഭിത്തിയിലാഞ്ഞിടിച്ചു. എന്നിട്ട് സംസാരം നിർത്തി എന്നെ തെല്ല് നോക്കി. അദ്ദേഹത്തിൻ്റെ ധൃതഗതിയിലുള്ള ശ്വാസോച്ഛ്വാസം എനിക്ക് കാണാമായിരുന്നു. പതിയെ….. അദ്ദേഹം സംസാരം നിർത്തി.

മഴ പെയ്തൊഴിഞ്ഞതുപോലെ പറഞ്ഞു തീർന്നു.

സമ്പൂർണ്ണ നിശബ്ദത മാത്രം….. എന്നിട്ട് ഭൂതകാലത്തിലായിരുന്ന അദ്ദേഹം സാവധാനം വർത്തമാനകാലത്തിലേക്ക് തിരിച്ചെത്തി.

അദ്ദേഹത്തിൻ്റെ ശ്വാസോച്ഛ്വാസം സാധാരണഗതിയിലായി, ശാന്തനായി.

ഞാൻ വാസ്തവത്തിൽ ഞെട്ടിപ്പോയി, ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ല (സത്യത്തിൽ ഞാൻ കഴിച്ച വോഡ്ക നിമിഷങ്ങൾക്കുള്ളിൽ കത്തിപ്പോയി).

ഇദ്ദേഹം ഒരു അസാധാരണ വ്യക്തിത്വം തന്നെയായിരുന്നു.

ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു അദ്ദേഹത്തിൻറെ അടുത്ത് ചെന്ന് കുമ്പിട്ട് ആ പാദങ്ങളിൽ തൊട്ടു.

അദ്ദേഹവും എഴുന്നേറ്റു, എന്നിട്ട് എന്നെ ആലിംഗനം ചെയ്തു.

ഞാൻ അദ്ദേഹത്തെയും ആലിംഗനം ചെയ്തു എന്നോട് അദ്ദേഹം ചോദിച്ചു

“ഞാൻ പെട്ടെന്ന് ഇമോഷണൽ ആയത് ഡോക്ടർക്ക് ബുദ്ധിമുട്ടായോ?”

ഒരിക്കലുമില്ല എന്ന് ബഹുമാനത്തോടുകൂടി ഞാൻ അദ്ദേഹത്തിനു മറുപടി കൊടുത്തു.

വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം രാത്രി അവിടെ നിന്നിറങ്ങുമ്പോൾ, സ്വന്തം ജീവൻ വെടിയാൻ തയ്യാറായി രാജ്യത്തെ രക്ഷിച്ച നമ്മുടെ രക്ഷകനെ കണ്ട ചാരിതാർത്ഥ്യത്തിൽ മനസ്സില്ലാ മനസ്സോടെയാണ് ഞാൻ അവിടം വിട്ടത്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...