മനസ്സിനും ശരീരത്തിനും ഉണ്ടാകുന്ന ഷോക്ക് അഥവാ ട്രോമ, പക്ഷാഘാതം, അൽഷൈമേഴ്സും പാർക്കിൻസണും പോലെ കോശങ്ങളെ ബാധിക്കുന്ന ഡീജനറേറ്റീവ് അസുഖങ്ങൾ, കോവിഡ് തുടങ്ങിയവയൊക്കെ ബാധിച്ച രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിൽ കുതിരകളെ സഹകരിപ്പിക്കുന്ന ആശുപത്രിയാണ് റോമിലെ സാൽ ജിയോവനി ബാത്തിസ്ത
ഹോസ്പിറ്റൽ.
മുൻ ഷൂട്ടിങ് ചാമ്പ്യനായ മാറ്റിയോ സാന്തോപാദ്രെ കാറപകടത്തെ തുടർന്ന് മാസങ്ങളോളം കോമയിലായിരുന്നു. ഇപ്പോൾ ബോധം തിരിച്ചു കിട്ടിയ മാറ്റിയോ പറയുന്നത് കുതിരയോടൊപ്പം എനിക്ക് നടക്കാൻ സാധിക്കുന്നു എന്നാണ്.
ഹിപ്പോതെറാപ്പി നടപ്പിലാക്കുന്ന ഇറ്റലിയിലെ ഒരേയൊരു ചികിത്സാകേന്ദ്രമാണിത്. ചികിത്സക്ക് കുതിരകളെ ഉപയോഗിക്കുന്നതാണ് ഹിപ്പോതെറാപ്പി. മസിലുകൾക്ക് ശക്തിയും ബാലൻസും എല്ലാം വീണ്ടുകിട്ടാൻ ജിമ്മിനേക്കാളും കുതിരകൾ സഹായകമാകുന്നു. കുതിരയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം മാനസികമായി രോഗിക്ക് ആത്മവിശ്വാസവും നൽകുന്നു.
2023-ൽ ഈ ആശുപത്രിയിൽ ചികിത്സക്കായി 600 രോഗികളുണ്ടായിരുന്നു. പാർക്കിൻസൺ ബാധിച്ച ഗ്വിലിയാനയും പൌളോയും തറാപ്പിയെ തുടർന്ന് വളരെയധികം മെച്ചപ്പെട്ടതായി പറഞ്ഞു. കുതിരയെ കഴുത്തിൽ ഹഗ് ചെയ്യുന്നതു തന്നെ നല്ല ഫീലിങ് നൽകുന്നുവെന്നും ഇവർ അഭിപ്രായപ്പെട്ടു.
കുതിരപ്പന്തയത്തിന് പങ്കെടുത്തിരുന്ന കുതിരകളെയാണ് ഹിപ്പോതെറാപ്പിക്ക് ഉപയോഗിക്കുന്നത്. എന്നാൽ രോഗികളെ പുറത്തിരുത്തി കുതിര വളരെ സാവധാനത്തിലാണ് നടക്കുന്നത്. അതുപോലെ തന്നെയാണ് കുതിരയുടെ ജീനിയിൽ പിടിച്ചു നടത്തുമ്പോഴും കുതിര പതിയെ ആണ് നടക്കുക. ന്യൂറോളജി രോഗികൾക്കാണ് ഹിപ്പോതെറാപ്പി ലഭ്യമാക്കുക.
കുതിരകൾ ഒരു മിനിറ്റിൽ 100 അടിയാണ് നടക്കുക. 5 മിനിറ്റ് കുതിരപ്പുറത്തിരുത്തി രോഗികളെ സാവധാനത്തിൽ നടത്തിക്കുന്നു.