ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി.ഏകദേശം 2,268 കിലോ ഗ്രാം (5,000 പൗണ്ട്) ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് ഇറാൻ്റെ തീരപ്രദേശങ്ങളിലെ ഒളിത്താവളങ്ങളെ ലക്ഷ്യം വെച്ച് പ്രയോഗിച്ചത്.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.ഹോർമുസിലെ സൈനിക നീക്കത്തിൽ സഹകരിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ആഹ്വാനം നാറ്റോ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ തള്ളിക്കളഞ്ഞിരുന്നു.സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെങ്കിലും യുദ്ധത്തിന്റെ ഉത്തരവാദിത്തം താൻ ഒറ്റയ്ക്ക് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് തനിക്കുള്ള ഒരു തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഈ യുദ്ധപാത തിരഞ്ഞെടുത്തതെന്നും തന്റെ മനസ്സ് പറയുന്നത് അനുസരിച്ച് മാത്രമേ ഇത് അവസാനിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

