അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇന്ത്യയുമായുള്ള സഹകരണം വിപുലീകരിക്കുവാനുള്ള തീരുമാനത്തിലാണ്.
ഇതിനെ തുടർന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികനു വേണ്ടിയുള്ള നൂതന പരിശീലനം നൽകാൻ തീരുമാനമായി.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജെയ്ക് സള്ളിവനും ഇന്ത്യയിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും ആണ് ഇതിനു ചുക്കാൻ പിടിച്ചത്.
അതിൻ്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സംയുക്ത പരിശ്രമം ആരംഭിക്കുകയാണ് എന്നറിയിച്ച് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ.
കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിൻ്റെ ഇന്ത്യാ സന്ദർശനത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ തീരുമാനം.
നിർണ്ണായകവും ഉയർന്നുവരുന്നതുമായ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെയും ഇന്ത്യയുടെയും സംരംഭത്തിനാണ് നാസ തുടക്കം കുറിക്കുന്നത്.
ഡൽഹിയിൽ വെച്ച് സള്ളിവനും ഡോവലും ബഹിരാകാശത്തെ പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി മനുഷ്യ ബഹിരാകാശ യാത്രക്കായി ഒരു സ്ട്രാറ്റജിക് ഫ്രെയിംവർക്കും തയ്യാറാക്കി.
ഇന്ത്യ-യുഎസ് ബഹിരാകാശ പങ്കാളിത്തത്തിലും ബഹിരാകാശ പര്യവേക്ഷണത്തിലും ഒരു സുപ്രധാന നാഴികക്കല്ല് കുറിക്കുന്ന നീക്കമാണ് ഇത്.
ഇതനുസരിച്ച് നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ ഐഎസ്ആർഒ ബഹിരാകാശയാത്രികർക്കുള്ള വിപുലമായ പരിശീലനം നൽകുന്നതും പദ്ധതിയിലുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭൂമിയുടെ ഉപരിതലം 12 ദിവസത്തിലൊരിക്കൽ രണ്ടുതവണ മാപ്പ് ചെയ്യുന്ന നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ (നിസാർ) വിക്ഷേപിക്കാനും രണ്ട് ബഹിരാകാശ ഗവേഷണ സംഘടനകളും തയ്യാറെടുക്കുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സെമികണ്ടക്ടർ, ക്രിട്ടിക്കൽ മിനറൽസ്, അഡ്വാൻസ്ഡ് ടെലികമ്മ്യൂണിക്കേഷൻ, ഡിഫൻസ് സ്പേസ് എന്നീ മേഖലകളിൽ ഇന്ത്യ-യുഎസ് സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതായിരുന്നു മറ്റൊരു ലക്ഷ്യം.