2025-26 ലെ തങ്ങളുടെ എട്ടാം സാമ്പത്തിക സെൻസസ് ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് സെന്‍സസ്. കൃത്യമായ ഡാറ്റ ശേഖരിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന തരത്തിലുള്ള വികസനവും വളര്‍ച്ചയുമാണ് ലക്ഷ്യമെന്നും ഇതിനനുസരിച്ച് നയങ്ങളും ക്ഷേമ പദ്ധതികളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.സാമ്പത്തിക സെൻസസിനായി സമഗ്രമായ ഒരു പദ്ധതി ആവിഷ്‌കരിക്കാൻ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ സെൻസസ് ഡിജിറ്റലായിട്ടാണ് നടത്തുക. കൃത്യമായ ഡാറ്റ ലഭിക്കുന്നതിനും, നിരീക്ഷണം, വിശകലനം എന്നിവയ്ക്കുമായി ഒരു വെബ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നുണ്ട്. സംരംഭകര്‍, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ തുടങ്ങിയവരുടെ നിലവിലെ സ്ഥിതി വിലയിരുത്താനും അതുവഴി സർക്കാർ പദ്ധതികളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കാനും ഈ ഡിജിറ്റൽ സമീപനം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.സെൻസസിനായി 17,000 എൻയുമറേറ്റർമാരെയും 6,000 സൂപ്പർവൈസർമാരെയും വിന്യസിക്കാനാണ് യുപി സർക്കാർ ഉദ്ദേശിക്കുന്നത്. കൃത്യമായ സാമ്പത്തിക വിവര ശേഖരണം നടത്തുക മാത്രമല്ല, തൊഴിൽ- നൈപുണ്യ വികസന അവസരങ്ങൾ സൃഷ്ടിക്കാനും അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം ഇത്തവണത്തെ സാമ്പത്തിക സെൻസസിൽ വനിതാ എൻയുമറേറ്റർമാരുടെ പങ്കാളിത്തവുമുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സാങ്കേതിക പരിശീലനം, ഡാറ്റാ ശേഖരണം, ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിവിധ അവസരങ്ങൾ എന്നീ മേഖലകളില്‍ ഉള്‍പ്പെടുത്തി സ്ത്രീകളെ ശാക്തീകരിക്കുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഗ്രാമങ്ങളിൽ ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകുമെന്നും നഗരപ്രദേശങ്ങളിലെ സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും പിന്തുണയും ശാക്തീകരണവും നല്‍കുമെന്നും പ്രാദേശിക ഉൽപ്പാദനവും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും യു പി സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റുമാർ, ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാർ, ഐടി വിദഗ്ധ സംഘം എന്നിവരെ ഉൾപ്പെടെയുള്ള ഒരു മൾട്ടി-ലേയേർഡ് മോണിറ്ററിംഗ് സിസ്റ്റമാണ് സാമ്പത്തിക സെൻസസിനായി വികസിപ്പിക്കുന്നത്. നൂതന ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവരങ്ങളുടെ കൃത്യതയും ആധികാരികതയും ഐടി വിദഗ്ധർ ഉറപ്പാക്കും. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള സാമ്പത്തിക വിടവ് നികത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി