കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് മുൻ ക്ലർക്ക് അഖിൽ സി വർഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലൻസ്.നഗരസഭ സെക്രട്ടറി അടക്കം മറ്റ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പ് വിവരം അറിയില്ലായിരുന്നു. നഗരസഭയിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഖിൽ കൈകാര്യം ചെയ്തിരുന്ന ഫയലുകൾ മേലുദ്യോഗസ്ഥർ പരിശോധിച്ച ശേഷവും അതിൽ ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. രണ്ടര കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. തട്ടിയെടുത്ത പണം കൊണ്ട് അഖിൽ ആഡംബര ജീവിതം നയിച്ചു. വില കൂടിയ വാഹനങ്ങളും ഭൂമിയും വാങ്ങി. ഓൺലൈൻ വഴിയാണ് അഖിൽ സാധനങ്ങൾ വാങ്ങിയിരുന്നതെന്നും വിജിലൻസ് പറഞ്ഞു. അഖിലിന്റെ വാഹനങ്ങൾ വിജിലൻസ് കസ്റ്റഡിയിൽ എടുക്കും. ഓൺലൈൻ വഴി അഖിൽ വാങ്ങിയ സാധനങ്ങളുടെ പർച്ചേസ് വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടി. ഇത്രയധികം പണമിടപാട് എങ്ങനെ നടത്തി എന്നതിൽ അഖിലിൻ്റെ മൊഴിയിൽ വ്യക്തത ഇല്ല. ഒളിവിൽ കഴിയുമ്പോൾ അഖിൽ യുപിഐ ഇടപാട് നടത്തിയിരുന്നില്ല. മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഒരു വർഷത്തിന് ശേഷമാണ് അഖിലിനെ കണ്ടെത്താൻ തന്നെ പോലീസിന് കഴിഞ്ഞത്.

