പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ് നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ്. വനിതാ സംവരണമാണ് അധ്യക്ഷ സ്ഥാനം.കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട 4 വിമത കൗൺസിലർമാരും നഗരസഭാ ഉപാധ്യക്ഷ മായാ രാഹുലും അടങ്ങുന്ന അഞ്ചംഗ സംഘം നിർദേശിക്കുന്ന ആരെയും അനുകൂലിക്കുമെന്ന നിലപാടിലാണ് എൽഡിഎഫ് .കോൺഗ്രസിലെ 4 കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭഉപാധ്യക്ഷയുടെയും വോട്ടിൻ്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ഉപാധ്യക്ഷ മായാ രാഹുൽ, കോൺഗ്രസ് വിമത കൗൺസിലർ ലിസിക്കുട്ടി മാത്യു എന്നിവരിൽ ഒരാൾ അധ്യക്ഷയാകാനാണു സാധ്യത. രണ്ടു പേരും തുല്യ ടേമിൽ അധ്യക്ഷ സ്ഥാനത്ത് തുടരാനാണു പ്രാഥമിക ധാരണയെങ്കിലും ആദ്യ ടേമിനായി ഇരുവരും അവകാശ വാദം ഉന്നയിച്ചതായാണു വിവരം

