കലുങ്ക് സംവാദം വക്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.കരുതിക്കൂട്ടി ചില ആളുകളെ കൊണ്ടുനിർത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് സ്വാഗതാർഹമല്ല. കരുവന്നൂരിൽ ഇ.ഡി സ്വത്ത് കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നൽകാൻ കഴിയൂ. പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോൾ ഇക്കാര്യം പറഞ്ഞതാണ്. ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. അന്ന് പറഞ്ഞത് വ്യക്തമായാണ്. കലുങ്ക് ജനകീയ മുഖമാകരുത് എന്ന് വിശ്വസിക്കുന്നവർക്ക് ഇതിനെ വക്രീകരിക്കാനുള്ള ത്വരയുണ്ടാകും. ക്വാറിയിൽ നിന്ന് പൈസയെടുത്ത ജില്ലാ പ്രസിഡന്റുമാരൊന്നും ഞങ്ങളുടെ പാർട്ടിയിൽ ഇല്ല. ഉണ്ടെന്ന് അറിഞ്ഞാൽ കളയും. തട്ടിപ്പ് നടത്തിയെന്ന് എൻ്റെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പുറത്താക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ന് നാലിടങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സദസ്സ് നടക്കുന്നത്.

