ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി നടത്തുന്നത് സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.ജെൻ-സി തലമുറക്ക് ആപ്പുകളും ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവെച്ച് മുന്നോട്ടുപോകാനാകില്ല. പ്രവേശന പരീക്ഷകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. ബിരുദാനന്തര ബിരുദ തലത്തിലും പാഠ്യപദ്ധതി പരിഷ്കരിക്കും. ഇതിനായി ഡിജിറ്റൽ സർവകാശാല മുൻ വി.സി ഡോ. സജി ഗോപിനാഥ് അധ്യക്ഷനായ സമിതി കരട് ശിപാർശകൾ സമർപ്പിച്ചിട്ടുണ്ട്. നാലു വർഷ ബിരുദത്തിൽ ചേരുന്ന വിദ്യാർഥിക്ക് മൂന്ന് വർഷം കൊണ്ട് 133 ക്രെഡിറ്റ് നേടാനായാൽ ബിരുദം നേടി പുറത്തുപോകാൻ കഴിയും. ഉന്നത വിദ്യാഭ്യാസത്തിനും പി.എസ്.സി അടക്കമുള്ള തൊഴിൽ തേടാനും ഈ ബിരുദം മതിയാകുമെന്നും മന്ത്രി പറഞ്ഞു.

